2020 ഏപ്രിലിനുശേഷം രാജ്യത്ത് 3,000 കുട്ടികള്‍ അനാഥരായി; മാതാപിതാക്കളിലൊരാള്‍ നഷ്ടമായത് 26,000 പേര്‍ക്ക്

Update: 2021-06-08 06:46 GMT

ന്യൂഡല്‍ഹി: 2020 ഏപ്രിലിനു ശേഷം ഇന്ത്യയില്‍ 3,621 കുട്ടികള്‍  അനാഥരായതായും 26,176 കുട്ടികള്‍ക്ക് മാതാപിതാക്കളിലൊരാളെ നഷ്ടപ്പെട്ടതായും നാഷണല്‍ കമ്മീഷന്‍ ഫോര്‍ ചൈല്‍ഡ് റൈറ്റ്‌സ്. സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തിലാണ് കമ്മീഷന്റെ വെളിപ്പെടുത്തല്‍. 274 കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ടു. ജൂണ്‍ 5 വരെയുള്ള കണക്കുകളാണ് കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്.

കണക്കുകള്‍ പൂര്‍ണമായും കൊവിഡുമായി ബന്ധപ്പെട്ടല്ലെന്നും എങ്കിലും വലിയൊരു ശതമാനം അതാണെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.

രാജ്യത്ത് 30,071 പേര്‍ക്ക് സുരക്ഷയും പരിഗണനയും ആവശ്യമുണ്ട്. ഇതില്‍ 15,620 പേര്‍ ആണ്‍കുട്ടികളും 14,447 പേര്‍ പെണ്‍കുട്ടികളും 4 പേര്‍ ട്രാന്‍സ് ജെന്ററുമാണ്.

ഉപേക്ഷിക്കപ്പെട്ടവരില്‍ വലിയൊരു ഭാഗം, 11,815 പേര്‍ 8-13 വയസ്സുകാരാണ്.4,107 പേര്‍ 4-7 വയസ്സുകാരുമാണ്.

സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും നാഷണല്‍ കമ്മീഷന്‍ ഫോര്‍ ചൈല്‍ഡ് റൈറ്റ്‌സ് ബാല്‍സ്വരാജ് സൈറ്റില്‍ അപ് ലോഡ് ചെയ്ത വിവരങ്ങള്‍ ക്രോഡീകരിച്ചാണ് കമ്മീഷന്‍ സുപ്രിംകോടതിയില്‍ കണക്കവതരിപ്പിച്ചത്.

വിവിധ സംസ്ഥാനങ്ങളിലെ വേര്‍തിരിച്ചുളള കണക്കുകളും അവതരിപ്പിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കുട്ടികള്‍ അനാഥരായത് 7,084 കുട്ടികള്‍. രണ്ടാം സ്ഥാനത്ത് യുപിയാണ്, 3,172 കുട്ടികള്‍. രണ്ടായിരത്തില്‍ കൂടുതല്‍ കുട്ടികള്‍ അനാഥരായ സംസ്ഥാനങ്ങളില്‍ കേരളവുമുണ്ട്. കേരളത്തില്‍ 2,002 കുട്ടികള്‍ അനാഥരായി. ഹരിയാനയില്‍ 2438 പേരും മധ്യപ്രദേശില്‍ 2243 പേരും അനാഥരായി.

കൊവിഡ് കാലത്ത് അനാഥരായ കുട്ടികളുടെ പ്രശ്‌നത്തില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.