ബിഹാറില്‍ ജഡ്ജിമാരായി നിയമിക്കാനുള്ള പരീക്ഷയില്‍ മുസ്ലിംകള്‍ക്ക് നേട്ടം; മുസ്ലിം പെണ്‍കുട്ടികളും മുന്നേറുന്നു
നേരത്തെ രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും പെണ്‍കുട്ടികള്‍ മികച്ച നേട്ടം കൈവരിച്ചിരുന്നു
പാറ്റ്‌ന: ഉത്തര്‍പ്രദേശിനും രാജസ്ഥാനും പിന്നാലെ ചില നല്ല വാര്‍ത്തകള്‍ ബിഹാറില്‍ നിന്നും വന്നിരിക്കുന്നു. ജുഡീഷ്യറിയില്‍ പെണ്‍കുട്ടികളടക്കമുള്ള മുസ്ലിം ഉദ്യോഗാര്‍ത്ഥികള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചതിനു പിന്നാലെയാണ് ബിഹാറില്‍ നിന്നും അതേ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവിട്ട ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്മാരെ നിയമിക്കാനുള്ള ലിസ്റ്റില്‍ 22 മുസ്ലിംകള്‍ ഇടം നേടി. അതില്‍ ഏഴ് പേര്‍ പെണ്‍കുട്ടികളാണെന്ന പ്രത്യേകതയുമുണ്ട്. മുസ്ലിം ഉദ്യോഗാര്‍ത്ഥികളില്‍ പാറ്റ്‌നയിലെ സനം ഹയാത്ത് പത്ത് റാങ്കിനുള്ളില്‍ ഇടംനേടിയിട്ടുണ്ട്.
ഇതേ പരീക്ഷയില്‍ കഴിഞ്ഞ മാസം ഉത്തര്‍പ്രദേശില്‍ നിന്ന് 38 മുസ്ലിം ഉദ്യോഗാര്‍ത്ഥികള്‍ നിയമനത്തിനുള്ള അര്‍ഹത നേടിയിരുന്നു. അതില്‍ 18 പേര്‍ പെണ്‍കുട്ടികളാണ്. രാജസ്ഥാനില്‍ 6 പേര്‍ ഇടം നേടിയപ്പോള്‍ അതില്‍ അഞ്ച് പേരും പെണ്‍കുട്ടികളാണെന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യന്‍ നീതിന്യായ സംവിധാനത്തില്‍ മുസ്ലിംകളുടെ എണ്ണം വളരെ കുറവാണ്. സുപ്രിം കോടതിയില്‍ ഇതുവരെ നാല് മുസ്ലിംകളാണ് ചീഫ് ജസ്റ്റിസുമാരായിട്ടുള്ളത്. സ്വാതന്ത്ര്യത്തിനു ശേഷം 43 ചീഫ് ജസ്റ്റിസുമാരാണ് ഉണ്ടായിട്ടുള്ളത്. ജസ്റ്റിസ് അഹ്മദ് കബീറാണ് ഇതില്‍ അവസാനത്തേത്. അദ്ദേഹം 2012 ല്‍ വിരമിച്ചു.
അതേസമയംസുപ്രിം കോടതിയില്‍ മൊത്തം 10 ജഡ്ജിമാരാണ് മുസ്ലിംകളില്‍ നിന്ന് നിയമിക്കപ്പെട്ടിട്ടുള്ളത്. അത് മൊത്തം ജഡ്ജിമാരുടെ എണ്ണത്തില്‍ ഏകദേശം 6.5 ശതമാനം വരും.