ഇടതു മന്ത്രിസഭയില്‍ 21 പേര്‍; വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും; സത്യപ്രതിജ്ഞ 20ന്

Update: 2021-05-17 08:16 GMT

തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ പുതിയ മന്ത്രിസഭയില്‍ 21 മന്ത്രിമാരുണ്ടാവുമെന്നും വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. എല്ലാ ജനവിഭാഗങ്ങളുടേയും പിന്തുണയിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയത്. അതിനാല്‍ എല്ലാ ജനവിഭാഗങ്ങളുടേയും പ്രാതിനിധ്യം ഉറപ്പിക്കുന്ന സര്‍ക്കാരാണ് രൂപീകരിക്കുകയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സിപിഎമ്മിന് 12 മന്ത്രിസ്ഥാനവും സിപിഐക്ക് നാല് മന്ത്രി സ്ഥാനവും ലഭിക്കും. കേരള കോണ്‍ഗ്രസ് (എം), ജനതാദള്‍(എസ്), എന്‍സിപി എന്നീ കക്ഷികള്‍ക്ക് ഓരോ മന്ത്രിസ്ഥാനവുമാണ് ലഭിക്കുന്നത്. രണ്ട് സ്ഥാനങ്ങളില്‍ ഘടകകക്ഷികള്‍ രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടും. ജനാധിപത്യ കേരള കോണ്‍ഗ്രസും ഐഎന്‍എല്ലും ആദ്യ ഘട്ടത്തിലും തുടര്‍ന്ന് കേരള കോണ്‍ഗ്രസ്(ബി), കോണ്‍ഗ്രസ്(എസ്) എന്നിങ്ങനെയും മന്ത്രിസ്ഥാനം പങ്കിടും.

സ്പീക്കര്‍ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കുമാണ് ലഭിക്കുന്നത്. കേരള കോണ്‍ഗ്രസിന് മന്ത്രി സ്ഥാനത്തിന് പുറമെ ചീഫ് വിപ്പ് സ്ഥാനവും ലഭിക്കും.

സത്യപ്രതിജ്ഞ വലിയ ആള്‍ക്കൂട്ടം ഒഴിവാക്കി 20ന് സംഘടിപ്പിക്കും. 18ന് വൈകീട്ട് പാര്‍ലമെന്റി പാര്‍ടിയോഗം ചേര്‍ന്ന് പുതിയ എല്‍ഡിഎഫ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. തുടര്‍ന്ന് സത്യപ്രതിജ്ഞക്കുള്ള ഔദ്യോഗിക കാര്യങ്ങള്‍ ഗവര്‍ണറുമായി സംസാരിക്കുമെന്നും വിജയരാഘവന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Tags: