നേപ്പാളില്‍ ബസ്സ് നദിയിലേക്ക് മറിഞ്ഞു; 18 പേര്‍ മരിച്ചു, 26 പേര്‍ക്ക് പരിക്ക്

Update: 2026-02-23 05:51 GMT

കാഠ്മണ്ഡു: നേപ്പാളിലെ ധാഡിങ് ജില്ലയില്‍ ബസ്സ് മറിഞ്ഞുണ്ടായ അപകടത്തില്‍ 18 പേര്‍ മരിച്ചു. ബസ്സിലുണ്ചായ 26 യാത്രക്കാര്‍ക്ക് പരിക്കേറ്റു. പൊഖാറയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കു വരികയായിരുന്ന ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് തൃശൂലി നദിയിലേക്ക് മറിഞ്ഞായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് സംഭവം.

കാഠ്മണ്ഡുവില്‍ നിന്ന് ഏകദേശം 90 കിലോമീറ്റര്‍ പടിഞ്ഞാറ്, പൃ്വി ഹൈവേയില്‍ ഗജുരി സമീപത്താണ് അപകടം നടന്നത്. അപകടസാധ്യത കൂടുതലുള്ള കുത്തനെയുള്ള വളവുകളിലൊന്നില്‍ വച്ചാണ് ബസ്സ് നിയന്ത്രണം വിട്ടത്. അപകടസ്ഥലത്ത് നിന്ന് 17 മൃതദേഹങ്ങള്‍ കണ്ടെത്തി. ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 18 ആയി. 26 യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  മരിച്ചവരില്‍ ഒരാള്‍ ന്യൂസിലന്‍ഡ് സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു. പരിക്കേറ്റവരില്‍ ജപ്പാനും നെതര്‍ലന്‍ഡ്‌സും സ്വദേശികളായ വിദേശ വനിതകളും ഉള്‍പ്പെടുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

നേപ്പാള്‍ ആര്‍മി, സായുധ പോലിസ് സേന, നേപ്പാള്‍ പോലിസ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. അമിതവേഗതയാകാം അപകടത്തിന് കാരണമെന്നാണ് പോലിസിന്റെ നിഗമനം. അപകടസമയത്ത് ബസ്സിലുണ്ടായിരുന്ന യാത്രക്കാരുടെ കൃത്യമായ എണ്ണം വ്യക്തമല്ലെന്നും കൂടുതല്‍ മൃതദേഹങ്ങള്‍ക്കായി നദിയില്‍ തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Tags: