പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം ഉടന്‍; പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

സ്പീക്കര്‍ സ്ഥാനാര്‍ഥിയായി പ്രതിപക്ഷം പിസി വിഷ്ണുനാഥിനെ പ്രഖ്യാപിച്ചു. പുതിയ അംഗങ്ങള്‍ പ്രോടേം സ്പീക്കര്‍ പിടിഎ റഹീം മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ഒന്‍പതിനാണ് ചടങ്ങ് ആരംഭിക്കുക

Update: 2021-05-24 03:18 GMT

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം ഉടന്‍ തുടങ്ങും. ഭരണത്തുടര്‍ച്ചയുടെ പുതുചരിത്രമെഴുതി പിണറായി വിജയനും പ്രതിപക്ഷ നേതാവായി വിഡി സതീശനും വരുന്നത് ഈ സഭയുടെ സവിശേഷതയാണ്. പുതിയ അംഗങ്ങള്‍ പ്രോടേം സ്പീക്കര്‍ പിടിഎ റഹീം മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ഒന്‍പതിനാണ് ചടങ്ങ് ആരംഭിക്കുക. 140 അംഗങ്ങളില്‍ 53പേര്‍ പുതുമുഖങ്ങളാണ്. എം വിന്‍സെന്റ് കൊവിഡ് ബാധിതനായതിനാല്‍ ഇന്ന് സഭയിലുണ്ടാവില്ല. കുടുംബത്തിലെ നാല് അംഗങ്ങള്‍ക്ക് സഭയില്‍ സംബന്ധിക്കാം.

സ്പീക്കര്‍ തിരഞ്ഞെടുപ്പ്്നാളെയാണ്. സ്പീക്കര്‍ സ്ഥാനാര്‍ഥിയായി പ്രതിപക്ഷം പിസി വിഷ്ണുനാഥിനെ പ്രഖ്യാപിച്ചു. സഭയില്‍ ആദ്യമായി എത്തുന്ന എംബി രാജേഷാണ് ഭരണപക്ഷത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. ബുധന്‍,വ്യാഴം ദിവസങ്ങളില്‍ സഭ ചേരില്ല. 28ന് സര്‍ക്കാരിന്റെ നയപ്രഖ്യാപനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും. 99അംഗങ്ങളുമായി മിന്നും ജയം നേടിയാണ് ഭരണപക്ഷം ഇക്കുറി സഭയില്‍ മാറ്റുരക്കുന്നത്. 

മുഖ്യമന്ത്രി പിണറായി വിജയന്റെ 76ാം ജന്മദിനം കൂടിയാണ് ഇന്ന്.

Tags: