സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ വിതരണം 14.5 ലക്ഷം കഴിഞ്ഞു

Update: 2022-08-26 00:34 GMT

തിരുവനന്തപുരം: ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റുകളുടെ എണ്ണം 14.5 ലക്ഷം പിന്നിട്ടതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി. ആര്‍ അനില്‍ അറിയിച്ചു. ആഗസ്റ്റ് 23ന് ആരംഭിച്ച കിറ്റ് വിതരണം സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നതുപോലെ പുരോഗമിച്ചുവരുന്നു. 23ന് 1,75,398 പേരും 24ന് 3,53,109 പേരും 25ന് 9,21,493 പേരും ഭക്ഷ്യക്കിറ്റുകള്‍ കൈപ്പറ്റി. 23, 24 തീയതികളില്‍ മഞ്ഞ കാര്‍ഡുടമകള്‍ക്കും 25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡുടമകള്‍ക്കുമാണ് കിറ്റ് വിതരണം ക്രമീകരിച്ചിരുന്നത്. എന്നാല്‍ എന്‍.പി.എസ്, എന്‍.പി.എന്‍.എസ് കാര്‍ഡുടമകളും ഈ ദിവസങ്ങളില്‍ കിറ്റുകള്‍ കൈപ്പറ്റിയിട്ടുണ്ട്. വിതരണം സുഗമമാക്കുന്നതിനു വേണ്ടിയാണ് ഓരോ വിഭാഗം കാര്‍ഡുടമകള്‍ക്കും പ്രത്യേക തീയതികള്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ എല്ലാ വിഭാഗം കാര്‍ഡുടമകള്‍ക്കും ഈ ദിവസങ്ങളില്‍ ലഭ്യതയ്ക്കനുസരിച്ച് റേഷന്‍ കടകളില്‍ നിന്നും കിറ്റുകള്‍ കൈപ്പറ്റാവുന്നതാണെന്നും മന്ത്രി അറിയിച്ചു.