ഗുണ്ടകള്‍ക്കെതിരായ നടപടി ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശിച്ച് ഡിജിപി; സംസ്ഥാനത്ത് ഇതുവരെ അറസ്റ്റിലായത് 14,014 പേര്‍

ഗുണ്ടാനിയമപ്രകാരം 224 പേര്‍ക്കെതിരെ കേസെടുത്തു. ഡിസംബര്‍ 18 മുതല്‍ ജനുവരി 16 വരെയുളള കണക്കാണിത്.

Update: 2022-01-17 13:13 GMT

തിരുവനന്തപുരം: സാമൂഹിക വിരുദ്ധര്‍ക്കെതിരെയുളള പോലിസ് നടപടിയില്‍ സംസ്ഥാനത്ത് ഇതുവരെ പിടിയിലായത് 14,014 ഗുണ്ടകള്‍. ഗുണ്ടാനിയമപ്രകാരം 224 പേര്‍ക്കെതിരെ കേസെടുത്തു. ഡിസംബര്‍ 18 മുതല്‍ ജനുവരി 16 വരെയുളള കണക്കാണിത്. കോട്ടയത്ത് ഗുണ്ടാനേതാവ് യുവാവിനെ കൊന്നു പോലിസ് സ്‌റ്റേഷന് മുന്നില്‍ കാഴ്ചവെച്ച ഭീകര സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ പുതിയ നിര്‍ദ്ദേശം. സംസ്ഥാന പോലിസിന്റെ വീഴ്ചക്കെതിരേ വ്യാപക വിമര്‍ശനമുയരുന്ന പശ്ചാത്തലത്തിലാണ് പോലിസ് മേധാവിയുടെ ഇടപെടല്‍.

ഇക്കാലയളവില്‍ പോലിസ് സംസ്ഥാനവ്യാപകമായി 19,376 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. 6,305 മൊബൈല്‍ ഫോണുകള്‍ പരിശോധനക്കായി പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച 62 പേരുടെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിച്ചു.

ഏറ്റവും കൂടുതല്‍ ഗുണ്ടകള്‍ അറസ്റ്റിലായത് തിരുവനന്തപുരം റൂറലിലാണ് 1606 പേര്‍. ആലപ്പുഴയില്‍ 1337 പേരും കൊല്ലം സിറ്റിയില്‍ 1152 പേരും കാസര്‍ഗോഡ് 1141 പേരും പാലക്കാട് 1045 പേരും പിടിയിലായി. ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതും തിരുവനന്തപുരം റൂറലില്‍ നിന്നാണ്. 1188 എണ്ണം. ഗുണ്ടകള്‍ക്കെതിരെ നടത്തി വരുന്ന റെയ്ഡുകള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ സംസ്ഥാന പോലിസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി.

Tags:    

Similar News