സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ശ്രീലങ്കന്‍ ജയിലിലായ 13 മല്‍സ്യത്തൊഴിലാളികള്‍ക്ക് മോചനം

Update: 2022-01-05 08:22 GMT

കൊളൊംബൊ: ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ശ്രീലങ്കന്‍ നാവികസേന കസ്റ്റഡിയിലെടുത്ത 13 മല്‍സ്യത്തൊഴിലാളികളെ മോചിപ്പിച്ചതായി ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ട്വീറ്റ് ചെയ്തു.

കോടതി വിധി വന്നശേഷം ജാഫ്‌നയിലെ ഹൈക്കമ്മീഷണറുടെ ഓഫിസിലെ ഉദ്യോഗസ്ഥര്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് മധുരം നല്‍കി സ്വീകരിച്ചു. ഉടനെ അവരെ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളും- ട്വീറ്റ് തുടരുന്നു.

കഴിഞ്ഞ ഡിസംബറില്‍ തന്നെ വിദേശകാര്യമന്ത്രാലയം തൊഴിലാളികളെ വിട്ടയക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു.

ഡിസംബര്‍ 18-20 തിയ്യതികളിലാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികള്‍ നേവിയുടെ പിടിയിലാവുന്നത്.

68 മല്‍സ്യത്തൊഴിലാളികളും 10 ബോട്ടുകളുമാണ് നേവിയുടെ പിടിയിലായത്. കോണ്‍സുലേറ്റില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ മല്‍സ്യത്തൊഴിലാളികളെ കണ്ടിരുന്നു. അവര്‍ക്ക് ഭക്ഷണവും അവശ്യവസ്തുക്കളും മാസ്‌കുകളും നല്‍കി. വീടുകളിലേക്ക് ഫോണ്‍ വിളിക്കുന്നതിനുള്ള സൗകര്യവുമൊരുക്കി. തൊഴിലാളികള്‍ക്ക് നിയമസഹായം ചെയ്തതും ഹൈക്കമ്മീഷണനാണ്.