തെരട്ടമ്മല്‍ മുതല്‍ ഓടക്കയം വരെയുള്ള 13 കോടിയുടെ റോഡ് നവീകരണ പ്രവര്‍ത്തി ഇഴയുന്നതായി പരാതി
അരീക്കോട്: ഊര്‍ങ്ങാട്ടിരിയിലെ തെരട്ടമ്മല്‍ മുതല്‍ ഓടക്കയം വരെയുള്ള റോഡ് നവീകരണ പ്രവര്‍ത്തി ഇഴയുന്നതായി വ്യാപക പരാതി. അടുത്ത മഴക്കാലത്തിനു മുമ്പ് പ്രവര്‍ത്തി പൂര്‍ത്തികരിച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ് ആവശ്യം.
നബാര്‍ഡിനു കീഴില്‍ 13 കോടി ചെലവിട്ടാണ് റോഡ് നവീകരണവും റബ്ബറൈസിങും നടത്താന്‍ എസ്റ്റിമേറ്റ് ഇട്ടിട്ടുള്ളത്. ഇതില്‍ പ്രധാന ഭാഗങ്ങളില്‍ ട്രെയിനേജ്, കള്‍വര്‍ട്ട് തുടങ്ങിയവയും ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം.
കിണറടപ്പിലെ ഹാജിയാര്‍ പടിയില്‍ വെള്ളം ഒഴുകാനായി സ്ഥാപിച്ചിരുന്ന പഴയ സിമന്റ് പൈപ്പ് മാറ്റി കള്‍വര്‍ട്ട് നിര്‍മിക്കണമെന്ന ആവശ്യം അവഗണിച്ചത് ജനകീയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇവിടെ കള്‍വര്‍ട്ട് നിര്‍മിക്കാതെ റോഡ് പ്രവര്‍ത്തി പൂര്‍ത്തികരിച്ചാല്‍ മഴക്കാലത്ത് ഈ ഭാഗത്തെ റോഡ് തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായി തീരും. വെറ്റിലപ്പാറ മുതല്‍ ഓടക്കയം വരെയുള്ള ഭാഗങ്ങളിലെ റോഡ് സൈഡ് കെട്ടുകള്‍, ട്രെയിനേജ് നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തിയില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി നാട്ടുകാരും രംഗത്തുണ്ട്. എന്‍ജിനിയര്‍മാരുടെ നിരീക്ഷണമില്ലാതെ നടക്കുന്ന പ്രവര്‍ത്തിയില്‍ ക്രമക്കേട് ഉണ്ടാകുമെന്ന് നാട്ടുക്കാര്‍ ആരോപിക്കുന്നു. മഴക്കാലമായാല്‍ വെള്ളമൊഴുകി റോഡ് തകരാതിരിക്കാന്‍ വശങ്ങളില്‍ ട്രെയിനേജ് സ്ഥാപിക്കണമെന്ന ആവശ്യം അവഗണിച്ചു കൊണ്ടാണ് പ്രവര്‍ത്തി നടക്കുന്നത്.
1980ല്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കുടിയേറ്റ മേഖലയ്ക്കും ആദിവാസി കോളനികള്‍ക്കും വേണ്ടി നിര്‍മിച്ച തെരട്ടമ്മല്‍ മുതല്‍ വടക്കുംമുറി വെറ്റിലപ്പാറ ഓടക്കയം ആദിവാസി മേഖല വരെയുള്ള ഈ പ്രദേശത്തെ പ്രധാന റോഡില്‍ വീതി കുറവു കാരണം ഗതാഗത തടസങ്ങള്‍ ഏറെയാണ്. പല സ്ഥലങ്ങളിലും റോഡിനിരുപുറത്തുള്ള പുറംമ്പോക്ക് ഭൂമി കയ്യേറ്റം നടത്തിയതുകൊണ്ട് ഫുട്പാത്തിനും അഴുക്ക്ചാല്‍ നിര്‍മിക്കാനും കഴിയാത്ത സാഹചര്യമാണ്. ഈ റോഡ് നവീകരണത്തിനാണ് നബാര്‍ഡിന് കീഴില്‍ 13 കോടി ചിലവിടുന്നത്.