ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക പീഡനത്തില്‍ വന്‍വര്‍ധന; ഓരോ ദിവസവും ഇരയാക്കപ്പെടുന്നത് 109 കുട്ടികള്‍

ദേശീയ ക്രൈം റെക്കോഡ് ബ്യൂറൊ നല്‍കുന്ന കണക്കനുസരിച്ച് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്.

Update: 2020-01-12 06:37 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓരോ ദിവസവും 109 കുട്ടികള്‍ ലൈംഗിക പീഡനത്തിന് വിധേയമാവുന്നുവെന്ന് റിപോര്‍ട്ട്. ദേശീയ ക്രൈം റെക്കോഡ് ബ്യൂറൊ നല്‍കുന്ന കണക്കനുസരിച്ച് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്.

2017 ല്‍ എന്‍സിആര്‍ബി കണക്കനുസരിച്ച് 32608 കേസുകള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ 2018 ല്‍ അത് 39827 ആയിരുന്നു.

കുട്ടികളെ ബലാല്‍സംഗം ചെയ്തതിന് 2018 ല്‍ 21605 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 21401 എണ്ണത്തിലും ഇരകള്‍ പെണ്‍കുട്ടികളും 204 എണ്ണത്തില്‍ ആണ്‍കുട്ടികളുമായിരുന്നു.

മഹാരാഷ്ട്രയാണ് കുട്ടികളെ ബലാല്‍സംഗം ചെയ്യുന്ന കാര്യത്തില്‍ മുന്നില്‍, 2832. തൊട്ടു പിന്നില്‍ 2023 എണ്ണവുമായി ഉത്തര്‍പ്രദേശും 1457 എണ്ണവുമായി തമിഴ് നാടും നില്‍ക്കുന്നു.

2008-18 കാലത്തെ മൊത്തം കണക്ക് പരിശോധിച്ചാല്‍ പത്ത് വര്‍ഷം കൊണ്ട് ആറിരട്ടി വര്‍ധനവാണ് ഉണ്ടായത്. 2008 ല്‍ കുട്ടികള്‍ക്കെതിരേയുളള കുറ്റകൃത്യങ്ങളുടെ എണ്ണം 22500 ആയിരുന്നപ്പോള്‍ 2018 ല്‍ 141764 കേസുകളായി വര്‍ധിച്ചു. 2017 ല്‍ കുട്ടികള്‍ക്കെതിരേയുള്ള 129032 കുറ്റകൃത്യങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

കുട്ടികള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളിലുണ്ടായ വര്‍ധന ഏറെ ആശങ്കാജനകമാണെന്ന് പോളിസ് റിസര്‍ച്ച് ആന്റ് അഡ്വൊക്കസി അറ്റ് ചൈല്‍ഡ് റൈറ്റ് ആന്റ് യു ഡയറക്ടര്‍ പ്രീതി മഹാര അഭിപ്രായപ്പെട്ടു. അതേസമയം കുറ്റകൃത്യങ്ങള്‍ ശ്രദ്ധാപൂര്‍വം റിപോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നതുകൊണ്ടാണ് എണ്ണം കൂടുന്നതിന് ഒരു കാരണം. അത് ഗുണകരമായ ഒരു കാര്യമാണെന്നും പ്രീതി മഹാര പറഞ്ഞു.

കുട്ടികള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങൡ ഏറ്റവും മുന്നില്‍ തട്ടിക്കൊണ്ടുപോകലാണ്. അത് മൊത്തം കുറ്റകൃത്യങ്ങളില്‍ ഏകദേശം 44.2 ശതമാനം വരും. അടുത്തത് പോക്‌സോ കേസാണ്. 34.7 ശതമാനം.

2018 ല്‍ 67134 കുട്ടികളെ കാണാതായിട്ടുണ്ട്. അതില്‍ 19784 ആണ്‍കുട്ടികളും 47191 എണ്ണം പെണ്‍കുട്ടികളും 159 എണ്ണം ട്രാന്‍സ് ജെന്ററുകളുമാണ്.

അശ്ലീല ചിത്രീകരണത്തിന് കുട്ടികളെ ഉപയോഗിച്ചതിന് 2018 ല്‍ 781 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2017 ല്‍ അത് 331 ആയിരുന്നു.

ഉത്തര്‍പ്രദേശാണ് കുട്ടികള്‍ക്കെതിരേയുള്ള കുറ്റകൃത്യത്തില്‍ മുന്നില്‍. തൊട്ടു താഴെ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി, ബിഹാര്‍ എന്നിവയും. 

Tags: