104 മണിക്കൂര്‍, 500 രക്ഷാപ്രവര്‍ത്തകര്‍: ഛത്തിസ്ഗഢില്‍ കുഴല്‍ക്കിണറില്‍ വീണ പതിനൊന്ന് വയസ്സുകാരനെ രക്ഷിച്ചു

Update: 2022-06-15 02:25 GMT

ജഞ്ജഗീര്‍ചമ്പ: ഛത്തിസ്ഗഢിലെ ജഞ്ജഗീര്‍ചമ്പ ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകീട്ട് കുഴല്‍ക്കിണറില്‍ വീണ 11വയസ്സുകാരനെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.

വെളളിയാഴ്ച വൈകീട്ട് ആരംഭിച്ച രക്ഷാപ്രവര്‍ത്തനം 104 മണിക്കൂറിനുശേഷമാണ് ഫലപ്രാപ്തിയിലെത്തിയത്.

രാഹുല്‍ സാഹു എന്ന കുട്ടിയാണ് 80 അടി താഴ്ചയുള്ള സ്വന്തം വീടിനു പുറകിലുള്ള കുഴല്‍ക്കിണറിലേക്ക് വീണത്. ചൊവ്വാഴ്ച രാത്രിയിലാണ് രക്ഷാപ്രവര്‍ത്തകര്‍ കുട്ടിയിരിക്കുന്ന സ്ഥലത്തെത്തി രക്ഷപ്പെടുത്തിയത്. ജൂണ്‍ 10ാം തിയ്യതി ഉച്ചക്ക് 2മണിക്കായിരുന്നു അപകടം നടന്നത്.

കുഴല്‍ക്കിണറിന്റെ 60 അടി താഴെയായിരുന്നു കുട്ടി കുടുങ്ങിക്കിടന്നിരുന്നത്.

ദേശീയ ദുരന്തനിരവാരണസേനയുടെ അടക്കം 500ഓളം പേര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

സൈന്യവും പോലിസും ദൗത്യത്തിന്റെ ഭാഗമായി.

കുഴല്‍ക്കണറില്‍ അകപ്പെട്ട കുട്ടികളെ പുറത്തെത്തിക്കാന്‍ ഇത്രയേറെ സമയം വേണ്ടിവരുന്നത് ഇതാദ്യമാണ്. 2006ല്‍ ഹരിയാനയിലെ കുരുക്ഷേത്രയില്‍ 50 മണിക്കൂറിനുശേഷം ഒരു കുട്ടിയെ രക്ഷിച്ചിട്ടുണ്ട്.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ബിലാസ്പൂരിലെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ട്രാഫിക് ക്രമീകരിച്ച് ഗ്രീന്‍ ചാനല്‍ സജ്ജീകരിച്ചിരുന്നു.