100 കോടിയുടെ അനധികൃത ഖനനക്കേസ്: ഹേമന്ത് സോറന്റെ സഹായിയുടെ വസതിയില്‍നിന്ന് 2 എകെ 47 പിടിച്ചെടുത്തു

Update: 2022-08-24 11:32 GMT

റാഞ്ചി: റാഞ്ചിയില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹായിയുടെ വസതിയില്‍നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2 എകെ47 റൈഫിളുകള്‍ പിടികൂടി. 100 കോടിയുടെ ഖനന അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് സോറന്റെ സഹായിയും അടുത്ത അനുയായിയുമായി കരുതപ്പെടുന്ന പ്രേം പ്രകാശിന്റെ വസതിയില്‍നിന്ന് തോക്കുകള്‍ പിടിച്ചെടുത്തത്. പ്രേം പ്രകാശും സോറനും ഇതുവരെ പ്രതികരിച്ചിട്ടില്ല.

തോക്കുകള്‍ നിയമവിരുദ്ധമാണോ എന്ന കാര്യത്തില്‍ ഉറപ്പില്ല. തോക്കുകള്‍ ഇപ്പോള്‍ ഇ ഡിയുടെ കസ്റ്റഡിയിലാണ്.

ജാര്‍ഖണ്ഡില്‍ 20 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ജാര്‍ഖണ്ഡിനു പുറമെ തമിഴ്‌നാട്, ഡല്‍ഹി എന്‍സിആര്‍ എന്നിവിടങ്ങളിലും പരിശോധന നടന്നതായി പിടിഐ റിപോര്‍ട്ട് ചെയ്തു.

ഇ ഡി കള്ളപ്പണക്കേസാണ് കൈകാര്യം ചെയ്യുന്നത്. പ്രഥമികമായി അനധികൃത ഖനനവും പണത്തിനുവേണ്ടി തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ടതാണ് കേസ്.

മുഖ്യമന്ത്രിയുടെ രാഷ്ട്രീയസഹായിയായി കരുതപ്പെടുന്ന പങ്കജ് മിശ്രയും മിശ്രയുടെ കൂട്ടാളി ബച്ചു യാദവും നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇരുവരും ഇപ്പോള്‍ ഇ ഡിയുടെ കസ്റ്റഡിയിലാണ്.

പങ്കജ് മിശ്രയുമായി ബനധപ്പെട്ട് ജൂലൈ 8ന് 19 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ മിശ്രക്കെതിരേ ഇ ഡി കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. ജൂലൈയിലെ പരിശോധനയില്‍ ഇ ഡി 13.32 കോടി രൂപയാണ് കണ്ടെത്തിയത്. 50 ബാങ്ക് അക്കൗണ്ടുകളിലായാണ് ഇത്രയും പണം നിക്ഷേപിച്ചിരുന്നത്.

പുറത്തുവന്ന തെളിവനുസരിച്ച് അനധികൃത ഖനനവുമായി ബന്ധപ്പെട്ടാണ് ഇത്രയും തുക ശേഖരിച്ചിട്ടുള്ളത്.

Tags:    

Similar News