3000കോടി മുടക്കിയാലും ചോര്‍ച്ച ഏകതാ പ്രതിമയ്ക്കകത്ത് വെള്ളക്കെട്ട് (video)

Update: 2019-06-29 13:20 GMT

അഹമ്മദാബാദ്: മോദി സര്‍ക്കാര്‍ അഭിമാനത്തോടെ രാജ്യത്തിന് സമര്‍പ്പിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയ്ക്കകത്ത് ചോര്‍ച്ച. 3000 കോടി മുടക്കി മോദി സര്‍ക്കാര്‍ നിര്‍മിച്ച ഏകതാ പ്രതിമയ്ക്കകത്തുള്ള നിരീക്ഷക ഗാലറിയിലാണ് ശക്തമായ മഴയില്‍ ചോര്‍ച്ചയുണ്ടായത്. ഗുജറാത്തില്‍ ശനിയാഴ്ച പെയ്ത മഴയില്‍ സീലിങ്ങിലെ ചോര്‍ച്ചയിലൂടെ മഴവെള്ളം ഗാലറിയിലേക്ക് വീഴുകയായിരുന്നെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ടു ചെയ്യുന്നു.കനത്തമഴയെ തുടര്‍ന്ന് പ്രതിമക്കുള്ളില്‍ വെള്ളം കയറിയിട്ടുണ്ട്. ചോര്‍ച്ച കാരണമാണ് മഴവെള്ളം പ്രതിമക്കുള്ളിലേക്ക് കയറുന്നത്. കാഴ്ചക്കാര്‍ നില്‍ക്കുന്ന സ്ഥലത്താണ് വെള്ളം ചോരുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്.

അതേസമയം, വിശദീകരണവുമായി ഏകതാ പ്രതിമയുടെ സിഇഒ രംഗത്തെത്തി. കാഴ്ചക്കാര്‍ക്ക് എല്ലാ കാലാവസ്ഥയും ആസ്വദിക്കാനുതകുന്നതാണ് നിര്‍മിതി എന്നാണ് ചോര്‍ച്ചയ്ക്ക് കാരണമായി പറഞ്ഞത്.കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ചത്. സര്‍ദാര്‍ വല്ലഭായ് പട്ടേലിനു സ്മാരകം എന്ന നിലയിലാണ് ഗുജറാത്തിലെ കെവാദിയയില്‍ പ്രതിമ നിര്‍മിച്ചത്. പട്ടേലിന്റെ 144ാം ജന്മദിനമായ ഒക്ടോബര്‍ 31നായിരുന്നു അനാച്ഛാദനം. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഇതിന്റെ ഉയരം 182 മീറ്ററാണ്. അമേരിക്കയുടെ സ്റ്റാറ്റിയു ഓഫ് ലിബര്‍ട്ടിയേക്കാള്‍ 93 മീറ്റര്‍ ഉയരമുണ്ട് പ്രതിമയ്ക്ക്.

ഒരേസമയം 200 സന്ദര്‍ശകരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന സന്ദര്‍ശക ഗാലറി തയ്യാറാക്കിയിരിക്കുന്നത് സന്ദര്‍ശകര്‍ക്ക് നര്‍മ്മദ നദിയുടെ കാഴ്ച ആസ്വദിക്കാവുന്ന തരത്തിലാണ്.




Similar News