''പ്രതിഷേധിക്കാം, പക്ഷേ, സഞ്ചാരം തടസ്സപ്പെടുത്തരുത്''; കര്‍ഷക സമരത്തില്‍ നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

Update: 2021-10-21 09:33 GMT

ന്യൂഡല്‍ഹി: സമരം ചെയ്യാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടെങ്കിലും അനിശ്ചിതമായി റോഡ് തടസ്സപ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്ന് സുപ്രിംകോടതി.

ഇതുമായി ബന്ധപ്പെട്ട് മറുപടി നല്‍കാന്‍ സുപ്രിംകോടതി കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന കര്‍ഷക സംഘടനകള്‍ക്ക് മൂന്നാഴ്ച സമയം നല്‍കി. കര്‍ഷകരെ റോഡുകളില്‍നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജയിലാണ് സുപ്രിംകോടതിയുടെ പരാമര്‍ശം. ഡിസംബര്‍ 7ന് കേസ് വീണ്ടും പരിഗണിക്കും.

നോയിഡയിലെ ഒരു പ്രദേശവാസി നല്‍കിയ പരാതിയിലാണ് സുപ്രിംകോടതി ഇടപെട്ടത്. പ്രതിഷേധക്കാരെ റോഡില്‍ നിന്ന് മാറ്റണമെന്നാണ് ആവശ്യം.

അവസാനം ഇതിനൊരു പരിഹാരം കാണണം. ഞങ്ങള്‍ കര്‍ഷകരുടെ സമരം ചെയ്യാനുള്ള അവകാശത്തിന് എതിരല്ല, പ്രത്യേകിച്ച് ഇതുമായി ബന്ധപ്പെട്ട് ഹരജിയും പരിഗണനയിലുണ്ട്. പക്ഷേ, റോഡ് തടയാന്‍ പാടില്ല- കോടതി പറഞ്ഞു.

നേരത്തെ സമാനമായ ഹരജിയിലും സുപ്രിംകോടതി അനിശ്ചിതമായി റോഡ് തടയുന്നതിനെതിരേ നിലപാടെടുത്തിരുന്നു.

പ്രശ്‌നപരിഹാരം കാണുന്നതിന് കോടതി, പ്രതിഷേധം, പാര്‍ലമെന്ററി ചര്‍ച്ച എന്നീ വഴികളില്‍ ഏതും തിരഞ്ഞെടുക്കാം. പക്ഷേ, ഹൈവേ അനിശ്ചിതമായി അടക്കാനാവുമോ? എന്താണ് ഇതിനൊരു അവസാനം?- ജസ്റ്റിസ് എസ് കെ കൗള്‍ ആരാഞ്ഞു. സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.