''സമരകേന്ദ്രത്തില്‍ നിന്ന് ബലം പ്രയോഗിച്ച് നീക്കിയാല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ ധാന്യച്ചന്തകളാക്കും''; കേന്ദ്രത്തിന് താക്കീത് നല്‍കി കര്‍ഷക നേതാവ്

Update: 2021-10-31 07:25 GMT

ന്യൂഡല്‍ഹി: സമരം ചെയ്യുന്ന ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് തങ്ങളെ ബലം പ്രയോഗിച്ച് നീക്കിയാല്‍ ശക്തമായ പ്രതിരോധം സൃഷ്ടിക്കുമെന്ന് സംയുക്ത കിസാന്‍ സമിതി നേതാവും ഭാരതീയ കിസാന്‍ യൂനിയന്‍ മേധാവിയുമായ രാകേഷ് ടിക്കായത്ത്. സര്‍ക്കാര്‍ ഓഫിസുകള്‍ ധാന്യച്ചന്തകളാക്കി മാറ്റുമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. 

''കര്‍ഷകരെ സമരകേന്ദ്രങ്ങളില്‍ നിന്ന് ബലംപ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ സര്‍ക്കാര്‍ ഓഫിസുകളെ ധാന്യച്ചന്തകളാക്കും''- രാകേഷ് ടിക്കായത്ത് ട്വീറ്റ് ചെയ്തു.

കര്‍ഷക സമരക്കാരെ ബാരിക്കേഡുകള്‍ വച്ചും തടസ്സം സൃഷ്ടിച്ചും നീക്കുമെന്ന് ഡല്‍ഹി പോലിസ് മേധാവിയുടെ പ്രസ്താവന രണ്ട് ദിവസം മുമ്പ് പുറത്തുവന്നിരുന്നു. അതിനോടുള്ള പ്രതികരണമായാണ് രാകേഷ് ടിക്കായത്തിന്റെ പ്രതികരണം.

അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നതുമൂലമുണ്ടാവുന്ന അസൗകര്യത്തിന് കാരണം പ്രതിഷേധിക്കുന്നവരല്ല, കേന്ദ്ര സര്‍ക്കാരാണെന്ന് നേരത്തെ സുപ്രിംകോടതി പറഞ്ഞിരുന്നു. 

തിക്രിത് അതിര്‍ത്തി തുറക്കുന്നതുവഴി ബഹാദുര്‍പൂര്‍, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹരിയാനയിലേക്കും രാജസ്ഥാനിലേക്കും തടസ്സമില്ലാതെ പോകാന്‍ കഴിയും.

തിക്രിത്, സിംഘു, ഗാസിപൂര്‍ തുടങ്ങിയ അതിര്‍ത്തികളില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് 2020 നവംബര്‍ 26 മുതല്‍ സമരം ചെയ്യുന്നത്.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് നിയമങ്ങള്‍ കര്‍ഷക വിരുദ്ധമാണെന്നാണ് കര്‍ഷകരുടെ പരാതി. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.