''ഗൂഢാലോചനാ സിദ്ധാന്തം അസംബന്ധം''; ധാന്യ സംഭരണം നീട്ടിവയ്ക്കാന്‍ ബിജെപിയുമായി ഗുഢാലോചന നടത്തിയെന്ന ആരോപണം തള്ളി മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്

Update: 2021-10-03 15:08 GMT

ഛണ്ഡീഗഢ്: പഞ്ചാബിലെ ധാന്യ സംഭരണം നീട്ടിവയ്ക്കുന്നതിന് ബിജെപിയുമായി ഗൂഢാലോചന നടത്തിയെന്ന വിദ്യാഭ്യാസ മന്ത്രി പര്‍ഗത് സിങ്ങിന്റെ ആരോപണം മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തള്ളി. ആരോപണം ഉന്നയിച്ച മന്ത്രി തെളിവുകളും ഹാജരാക്കണമെന്ന് അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു. താന്‍ എന്തെല്ലാം ചെയ്യുമെന്ന് പഞ്ചാബിലെ ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. പര്‍ഗത് സിങ് കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

''എന്തൊരു അസംബന്ധമാണ്. സംഭരണം വൈകിപ്പിക്കാന്‍ ബിജെപിയുമായി ഗുഢാലോചന നടത്തുമെന്ന് പഞ്ചാബിലെ ജനങ്ങള്‍ വിശ്വസിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ബിജെപി ഭരിക്കുന്ന ഹരിയാനയിലും ഈ നയം നിലവിലുണ്ടെന്ന് നിങ്ങള്‍ക്കറിയാത്തതാണോ? അതോ ഒന്നു അറിയില്ലെന്ന് നടിക്കുകയാണോ?''- അമരീന്ദറിന്റെ മാധ്യമ ഉപദേഷ്ടാവ് രവീന്‍ തുക്രാല്‍ ട്വീറ്റ് ചെയ്തു.

''ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എന്തെങ്കിലും തെളിവുകള്‍ നിങ്ങള്‍ക്ക് ഹാജരാക്കാനുണ്ടോ? ഇത്തരം ചവറുകള്‍ പ്രചരിപ്പിക്കാന്‍ മാത്രം നിരുത്തരവാദപ്പെട്ടവരാണോ നിങ്ങള്‍? ഞാന്‍ എല്ലായ്‌പ്പോഴും ജനങ്ങള്‍ക്കുവേണ്ടി നില്‍ക്കുന്നയാളാണ്. ഇന്ത്യയുടെ മുന്‍ ഹോക്കി ക്യാപ്റ്റനില്‍ നിന്ന് ഞാന്‍ സത്യസന്ധത പ്രതീക്ഷിക്കുന്നു''- അമരീന്ദറിനുവേണ്ടി ചെയ്ത മറ്റൊരു ട്വീറ്റില്‍ രന്‍വീന്‍ അഭിപ്രായപ്പെട്ടു.

തന്റെ വ്യക്തിപരമായ ഇടപെടലിനെത്തുടര്‍ന്ന് സംഭരണ നടപടികള്‍ മാറ്റിവച്ച ഉത്തരവ് പിന്‍വലിച്ചതിന് മുഖ്യമന്ത്രി ചരന്‍ജിത് സിങ് ചന്നി പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു.

ഒക്ടോബര്‍ 1ന് തുടങ്ങേണ്ട ധാന്യം സംഭരണം ഒക്ടോബര്‍ 11വരെ നീട്ടിവച്ച കേന്ദ്ര തീരുമാനത്തിനെതിരേ വലിയ പ്രതിഷേധമാണ് പഞ്ചാബിലുണ്ടായത്. പിന്നീട് മുഖ്യമന്ത്രിയുടെ ഇടപെടലോടെയാണ് സംഭരണം നീട്ടിവച്ച ഉത്തരവ് പിന്‍വലിച്ചത്. 

Tags:    

Similar News