വിദ്യാലയങ്ങളിലേക്ക് വീണ്ടും; തൃശൂര്‍ ജില്ലയില്‍ 97 ശതമാനം വിദ്യാര്‍ഥികളുടേയും വാക്‌സിനേഷന്‍ പൂര്‍ത്തിയായി

Update: 2022-02-07 12:18 GMT

തൃശൂര്‍: രണ്ടാഴ്ചക്കാലത്തെ ചെറിയ ഇടവേള കഴിഞ്ഞ് വിദ്യാലയങ്ങള്‍ വീണ്ടും സജീവമാകുമ്പോള്‍ ഒട്ടും ആശങ്കളില്ലാതെ ജില്ല. ഫെബ്രുവരി 14നാണ് ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസ്സുകള്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കുന്നത്. നവംബര്‍ ഒന്നിന് തുറക്കുകയും വീണ്ടും അടക്കുകയും ചെയ്ത വിദ്യാലയങ്ങള്‍ ഫെബ്രുവരി 14 ന് തുറക്കുമ്പോള്‍, ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും നടത്താന്‍ വിദ്യാഭ്യാസ വകുപ്പിലെ മുഴുവന്‍ പേര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മദനമോഹനന്‍ പറഞ്ഞു.

15 വയസ്സിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ ജില്ലയില്‍ 97 ശതമാനവും പൂര്‍ത്തിയായതോടെ ഭയപ്പെടേണ്ട സാഹചര്യമില്ല. ആകെ 55061 കുട്ടികളാണ് ഈ ഗണത്തില്‍പെടുന്നത്. 53317 പേര്‍ വാക്‌സിനേഷന്‍ എടുത്തു കഴിഞ്ഞു. 500 ലധികം കുട്ടികള്‍ വാക്‌സിനേഷന്‍ എടുക്കാനുള്ള ഒരൊറ്റ വിദ്യാലയം മാത്രമാണ് ജില്ലയില്‍ ഉള്ളത്. അവിടത്തെ 99 ശതമാനം കുട്ടികള്‍ക്കുമുള്ള വാക്‌സിനേഷന്‍ ആ വിദ്യാലയത്തില്‍ വെച്ചു തന്നെ ആരോഗ്യവകുപ്പ് പൂര്‍ത്തിയാക്കി.

ചാവക്കാട് വിദ്യാഭ്യാസ ജില്ലയില്‍ എല്ലാ സ്‌കൂളുകളും ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഏതാനും സ്‌കൂളുകള്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും കോവിഡ് 19 ബാധിച്ചതു മൂലം അടച്ചിട്ടിരുന്നു. എന്നാല്‍ മൂന്നാം തരംഗത്തിന്റെ ശക്തി കുറഞ്ഞതോടെ നേരത്തെയുണ്ടായിരുന്ന ചെറിയ ആശങ്കകളും കൂടി മാറിയിട്ടുണ്ട്.

തൃശൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ വിദ്യാലയങ്ങള്‍ അടച്ചിരിക്കുകയാണ്. ഇരിങ്ങാലക്കുടയിലാകട്ടെ ഏഴ് സ്‌കൂളുകളും അടച്ചിട്ടിരിക്കുന്നു. ജില്ലയില്‍ ആകെ 1021 സ്‌കൂളുകളാണുള്ളത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സസ്‌കൂളുകളുടെ എണ്ണം ആകെ 271 ആണ്. കുറഞ്ഞ കുട്ടികളും അധ്യാപകരും അനധ്യാപകരും മാത്രമേ ജില്ലയില്‍ കോവിഡ് ബാധിതരായിട്ടുള്ളൂ. സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നോടിയായ് തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ക്രമീകരിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.