ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 80 ശതമാനം പേര്‍ക്കും രോഗലക്ഷണമില്ലെന്ന് ഗവേഷകര്‍. വൈദ്യശാസ്ത്ര രംഗത്ത് വലിയൊരു വിപത്തിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നതെന്ന് ഐസിഎംആറിലെ വിദഗ്ധര്‍ പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.
''80 ശതമാനം രോഗികള്‍ക്കും രോഗലക്ഷണമില്ല. അവരെ കണ്ടെത്തുക എന്നതാണ് നമ്മുടെ മുന്നിലുള്ള മുഖ്യപ്രശ്‌നങ്ങളിലൊന്ന്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിയല്ലാതെ അവരെ തിരിച്ചറിയാനാവില്ല. വൈറസുമായി നടക്കുന്ന നിരവധി പേര്‍ പുറത്തുണ്ട്. അവരില്‍ പലരെയും നമുക്ക് കണ്ടെത്താനാവില്ല'' ഐസിഎംആറിലെ മുതിര്‍ന്ന ഗവേഷകനായ ഡോ. രാമന്‍ ആര്‍ ഗംഗാഖെദ്കര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ ഇതുവരെ 17,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 543 പേര്‍ മരിക്കുകയും ചെയ്തു.
രോഗലക്ഷണമില്ലാത്തതിനാല്‍ ഇവരില്‍ ആരും സ്വമേധയാ ആശുപത്രിയിലെത്തുകയില്ല. അതേസമയം രോഗിയായി തിരിച്ചറിഞ്ഞയാളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി ഇവരെ കണ്ടെത്താനാവും. തിരിച്ചറിയാത്തിടത്തോളം ഇവര്‍ വൈറസ് ശരീരത്തില്‍ വഹിക്കുകയും പലര്‍ക്കും രോഗം പരത്തുകയും ചെയ്യും.
പരിശോധ രീതികളില്‍ മാറ്റം വരുത്തിക്കൊണ്ട് ഇതില്‍ പ്രത്യേകിച്ച് ഒരു നേട്ടവുമില്ലെന്നാണ് ഐസിഎംആറിന്റെ നിലപാട്. ഏതെങ്കിലും സ്ഥലത്ത് രോഗബാധ കണ്ടെത്തിയാല്‍ അവിടെ കൂടുതല്‍ പേരെ ടെസ്റ്റ് ചെയ്യുക മാത്രമാണ് ഒരു സാധ്യതയുള്ളതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
രോഗലക്ഷണമില്ലാതെ കൊവിഡ് സ്ഥിരീകരിച്ചതിനെ കുറിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സൂചന നല്‍കിയിരുന്നു. ഡല്‍ഹിയില്‍ 736 സാമ്പിള്‍ പരിശോധിച്ചതില്‍ 186 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തങ്ങള്‍ കൊവിഡ് രോഗവാഹകരാണെന്ന കാര്യം ഇവര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് കെജ്രിവാള്‍ പറഞ്ഞത്.
