ഇടുക്കിയിലും വയനാട്ടിലും കൂടുതല്‍ നിയന്ത്രണങ്ങള്‍; വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒരു സമയം പരമാവധി 50 പേര്‍ക്ക് പ്രവേശനം

Update: 2022-01-18 15:20 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇടുക്കിയിലും വയനാട്ടിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇടുക്കി ജില്ലയിലെ എല്ലാ പൊതുപരിപാടികളും നിരോധിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒരു സമയം പരമാവധി 50 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.

വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും അന്‍പതു പേരെ മാത്രമേ അനുവദിക്കൂ. പങ്കെടുക്കുന്നവര്‍ രണ്ട് ഡോസ് വാക്‌സീന്‍ എടുത്തിരിക്കണം. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല യോഗങ്ങളും പരിപാടികളും ഓണ്‍ലൈന്‍ ആക്കാനും നിര്‍ദ്ദേശം. ജിമ്മുകള്‍, സ്വിമ്മിങ്ങ് പൂളുകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിരോധിച്ചു. ജില്ലയില്‍ 969 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 36.58 ആണ് ഇടുക്കിയിലെ ടിപിആര്‍.

രോഗികളുടെ എണ്ണം ഉയരുന്നതിനാല്‍ വയനാട് ജില്ലയില്‍ സ്വകാര്യ ആശുപത്രികളിലുള്ള ആകെ കിടക്കകളുടെ 30 ശതമാനം കൊവിഡ് കേസുകള്‍ക്കായി മാറ്റി വെക്കണം എന്ന് നിര്‍ദ്ദേശമുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളായ എടക്കല്‍, കുറുവ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വഴി മാത്രമാക്കി നിജപ്പെടുത്തുന്നതിന് ഡി.ടി.പി.സി നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വരുന്ന സഞ്ചാരികള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് അതത് കേന്ദ്രങ്ങളിലെ ഡെസ്റ്റിനേഷന്‍ മാനേജര്‍മാര്‍ ഉറപ്പുവരുത്തണം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന വിനോദ കേന്ദ്രങ്ങളായ കാരാപ്പുഴ, ബാണാസുര ഡാമുകളില്‍ സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തും.

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ക്ലബുകള്‍ എന്നിവിടങ്ങളിലെ ജിം, നീന്തല്‍കുളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം ഫെബ്രുവരി 15 വരെ നിര്‍ത്തി വെക്കണം. ഇത്തരം ഇടങ്ങളില്‍ ഒരു കാരണവശാലും അതിഥികളെ പ്രവേശിപ്പിക്കാന്‍ പാടുള്ളതല്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.