ഓപ്പറേഷന്‍ യെല്ലോ; 1702 അനർഹ റേഷൻകാർഡുകൾ പൊതുവിഭാഗത്തിലേയ്ക്ക്

Update: 2022-11-01 11:56 GMT


തൃശൂർ: അനര്‍ഹമായി റേഷന്‍കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിനായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച 'ഓപ്പറേഷന്‍ യെല്ലോ' വഴി ജില്ലയിലെ 1702 അനർഹ റേഷൻകാർഡുകൾ കൂടി പൊതുവിഭാഗത്തിലേക്ക് മാറ്റി. 50 ലക്ഷം രൂപയാണ് അനര്‍ഹമായി കാര്‍ഡുകള്‍ കൈവശം വെച്ചിരുന്നവരില്‍ നിന്ന് പിഴയായി ഈടാക്കിയത്. ഒക്ടോബർ 31 വരെ ജില്ലയിലെ ഏഴ് താലൂക്കുകളില്‍ നിന്ന് കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലാണിത്.

1000 മുതൽ 3000 സ്ക്വയർഫീറ്റ് വീട്, ആഡംബര കാറുകൾ, വിദേശജോലിക്കാർ, സർക്കാർ/പൊതുമേഖല ജീവനക്കാർ തുടങ്ങിയവർ ഉൾപ്പെട്ടിട്ടുള്ള കാർഡുടമകളിൽ നിന്ന് പിഴയിനത്തിൽ 2 കോടിക്ക് മുകളിൽ സർക്കാരിലേക്ക് അടവാക്കുന്നതിന് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ പി.ആർ. ജയചന്ദ്രൻ അറിയിച്ചു. 


അനര്‍ഹരെ ഒഴിവാക്കുക, പുതിയ ആളുകളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ യെല്ലോ. മുന്‍ഗണനാ കാര്‍ഡ് പിഴയില്ലാതെ തിരിച്ചേല്‍പ്പിക്കാന്‍ 2021 ജൂലൈ വരെ അവസരം നല്‍കിയിരുന്നു. അതിന് ശേഷവും അര്‍ഹതയില്ലാതെ ആനുകൂല്യം കൈപ്പറ്റിയവരില്‍ നിന്നാണ് പിഴ ഈടാക്കിയത്. 


റേഷന്‍കാര്‍ഡ് സംബന്ധിച്ച പരാതികള്‍ അറിയിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 9188527301 എന്ന മൊബൈല്‍ നമ്പറും 1967 എന്ന ടോള്‍ഫ്രീ നമ്പറും പൊതുവിതരണ വകുപ്പ് ഒരുക്കിയിട്ടുണ്ട്. 


താലൂക്ക് സപ്ലൈ ഓഫീസർമാരായ ജോസി ജോസഫ്, സൈമൺ ജോസ്, സാബു പോൾ തട്ടിൽ, സിന്ധു ടി.ജി, സുധീർകുമാർ ഐ.വി, ജോസഫ് ആന്റോ, ഷെഫീർ കെ.പി. ജനിയർ സൂപ്രണ്ട് ബേബി സിറാജ്, ജില്ല റേഷനിംഗ് ഇൻസ്പെക്ടർമാർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.