പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍: കോഴിക്കോട് ജില്ലയില്‍ 14742 കുഞ്ഞുങ്ങള്‍ക്ക് വീടുകളില്‍ ചെന്ന് തുള്ളി മരുന്ന് നല്‍കി

Update: 2022-02-28 18:18 GMT

കോഴിക്കോട്: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ രണ്ടാം ദിനം 14742 കുഞ്ഞുങ്ങള്‍ക്ക് വീടുകള്‍ തോറും കയറിയിറങ്ങി പോളിയോ പ്രതിരോധ തുള്ളി മരുന്ന് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മര്‍ ഫാറൂഖ് വി അറിയിച്ചു. ഇതോടെ 5 വയസ്സു വരെ പ്രായമുള്ള 2,15,893 കുട്ടികള്‍ക്ക് (94 ശതമാനം) പോളിയോ പ്രതിരോധ തുള്ളി മരുന്ന് നല്‍കി. എല്ലാ കുട്ടികള്‍ക്കും തുള്ളി മരുന്ന് ലഭിച്ചു എന്ന് ഉറപ്പ് വരുത്തുന്നതിനായി ആരോഗ്യ പ്രവര്‍ത്തകരും പ്രത്യേക പരിശീലനം നേടിയ സന്നദ്ധ പ്രവര്‍ത്തകരും ജില്ലയിലെ 425145 വീടുകള്‍ സന്ദര്‍ശിച്ചു. പോളിയോയുടെ മേല്‍ രാജ്യം നേടിയ വിജയം എന്നെന്നേക്കുമായി നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി മാര്‍ച്ച് 1, 2 ദിവസങ്ങളില്‍ കൂടി ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധ സേവകരും വീടുകള്‍ തോറും സന്ദര്‍ശനം നടത്തും . അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും പോളിയോ പ്രതിരോധ തുള്ളി മരുന്ന് നല്‍കുന്ന ഈ മഹത്തായ ദൗത്യത്തില്‍ രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തവും സഹകരണവുമുണ്ടാകണമെന്ന് ഡി എം ഒ അഭ്യര്‍ത്ഥിച്ചു.