യുക്രെയ്‌നില്‍ നിന്നും 13000 ഇന്ത്യന്‍ പൗരന്മാര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തി
യുക്രെയ്‌നില്‍ നിന്നും 13000ത്തോളം ഇന്ത്യന്‍ പൗരന്മാര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തി. അടുത്ത 24 മണിക്കൂറിനിടെ 13രക്ഷാദൗത്യവിമാനങ്ങള്‍ ഇന്ത്യയിലേക്കെത്തുമെന്ന് വിദേശ കാര്യവക്താവ് അരിന്ദം ബഗ്ചി അറിയിച്ചു.
യുക്രെയ്‌നിലെ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേര്‍ന്നു. അതേസമയം യുക്രെയ്‌നില്‍ നിന്നും രക്ഷാദൗത്യ വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് എത്തിയ 1650 മലയാളികളെ വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിച്ചു വെന്ന് കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ വ്യക്തമാക്കി.
സംഘര്‍ഷം രൂക്ഷമായ യുക്രെയ്‌നിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാര്‍കീവില്‍ ഒരു ഇന്ത്യക്കാരനും ഇനി അവശേഷിക്കുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ രക്ഷാദൗത്യം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സുമിയിലാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
'പിസോചിന്‍, ഖാര്‍കീവ് എന്നിവിടങ്ങളില്‍ നിന്ന് അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാവരേയും പുറത്ത് കടത്താന്‍ നമുക്ക് കഴിയും. അതോടെ ഖാര്‍കീവില്‍ ഇനി ആരും അവശേഷിക്കില്ല. ഇപ്പോള്‍ പ്രധാന ശ്രദ്ധ സുമിയിലാണ്. സംഘര്‍ഷം തുടരുന്നതും ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയും ഇവിടെ വെല്ലുവിളിയായി തുടരുന്നു. വെടി നിര്‍ത്തലായിരിക്കും ഏറ്റവും നല്ല മാര്‍ഗം' വിദേശ മന്ത്രാലയ വാക്താവ് പറഞ്ഞു.
അതേസമയം, യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസിക്കെതിരെ സുമിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. പത്ത് ദിവസമായിട്ടും യുദ്ധമേഖലയില്‍ നിന്ന് രക്ഷിക്കാന്‍ എംബസി തയ്യാറായിട്ടില്ല. ഭക്ഷണവും വെള്ളവും കഴിഞ്ഞു. ഈ സാഹചര്യത്തില്‍ റഷ്യന്‍ അതിര്‍ത്തിയിലേക്ക് നീങ്ങാതെ മറ്റ് മാര്‍ഗമില്ല.
എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഇന്ത്യന്‍ എംബസിയാണ് ഉത്തരവാദിയെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. എഴുനൂറോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സുമിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് കണക്ക്.
