സ്വയംഭോഗ ജിഹാദ്: മാപ്പ് പറഞ്ഞ് പരീക്ഷാ പരിശീലകന്‍ ലളിത് സര്‍ദാന

Update: 2022-08-22 18:40 GMT

ന്യൂഡല്‍ഹി: ഹിന്ദു യുവാക്കളുടെ ലൈംഗികശേഷി ഇല്ലാതാക്കാന്‍ മുസ് ലിം യുവാക്കള്‍ ആസൂത്രിത നീക്കം നടത്തുന്നതായി ആരോപിച്ച പരീക്ഷാ പരിശീലകന്‍ ലളിത് സര്‍ദാന മാപ്പ് പറഞ്ഞു. വീഡിയോയുടെ ഒരു ഭാഗം മാത്രമായി അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

പഠനത്തിന്റെ ഭാഗമായല്ല പറഞ്ഞതെന്നും മൊബൈല്‍ ഉപയോഗത്തെക്കുറിച്ചു പറഞ്ഞപ്പോഴാണ് പരാമര്‍ശമുണ്ടായതെന്നും സര്‍ദാന വിശദീകരിച്ചു. മൊബൈലിന് അടിമപ്പെടുന്ന കുട്ടികള്‍ അശ്ലീലവീഡിയോയിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്നും അത് അവരുടെ ലൈംഗികശേഷി കുറയ്ക്കുമെന്നുമായിരുന്നു ആരോപണം. അതേസമയം ലൗജിഹാദിനെക്കുറിച്ച് പറഞ്ഞതായി അദ്ദേഹം സമ്മതിച്ചു.

'സര്‍ദാന ട്യൂട്ടോറിയല്‍സ്' എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന ലളിത് സര്‍ദാന്‍ ആണ് മുസ് ലിം യുവാക്കള്‍ക്കെതിരേ പുതിയ ജിഹാദ് ആരോപണവുമായി രംഗത്തെത്തിയത്.

ഐഐടി-ജെഇഇ ക്ലാസുകള്‍ ഓണ്‍ലൈനായി പഠിപ്പിക്കുന്ന ലളിത് സര്‍ദാന്റെ വിദ്വേഷ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. മുസ് ലിം യുവാക്കള്‍ അശ്ലീല വീഡിയോകള്‍ കാണിച്ച് ഹിന്ദുയുവാക്കളെ സ്വയംഭോഗം ചെയ്യാന്‍ പഠിപ്പിക്കുകയാണെന്നും ഇത് ഹിന്ദു യുവാക്കളുടെ ലൈംഗികശേഷി കുറക്കാന്‍ കാരണമാകുന്നതായും ലളിത് വീഡിയോയില്‍ വിശദീകരിച്ചു.