വാറങ്കല്‍ ഭൂസമരം: സിപിഐ നേതാവ് ബിനോയ് വിശ്വം വീണ്ടും പോലിസ് കസ്റ്റഡിയില്‍

Update: 2022-06-29 19:26 GMT

വാറങ്കല്‍: തെലങ്കാനയിലെ വാറങ്കല്‍ ഭൂസമരത്തില്‍ പങ്കെടുക്കാനെത്തിയ സിപിഐ രാജ്യസഭാംഗം ബിനോയ് വിശ്വത്തെ പോലിസ് വീണ്ടും കസ്റ്റഡിയിലെടുത്തു. നിരവധി സിപിഐ നേതാക്കളെയും പ്രവര്‍ത്തകരെയും ഹനുമാന്‍കൊണ്ട പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തെ, മെയ് 18ന് സമാനമായ രീതിയില്‍ ബിനോയ് വിശ്വത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.


 അന്ന് നൂറുകണക്കിന് കര്‍ഷകര്‍ പോലിസ് സ്‌റ്റേഷന്‍ വളഞ്ഞതിന് പിന്നാലെ അദ്ദേഹത്തെ വിട്ടയയ്ക്കുകയായിരുന്നു. 'മെയ് പതിനെട്ടിന് ഞങ്ങളുടെ ജനങ്ങളെ കാണാനെത്തിയപ്പോള്‍ അവര്‍ ഞങ്ങളെ അറസ്റ്റ് ചെയ്തു. ഇന്ന് അവര്‍ പരാജയപ്പെട്ടു. ഞങ്ങള്‍ ജനങ്ങളെ കണ്ടു. ഞങ്ങള്‍ സമാധനപരമായി മാര്‍ച്ച് നടത്തുന്നതിനിടെ പോലിസ് ബലം പ്രയോഗിച്ചു നിരവധിപേരെ അറസ്റ്റ് ചെയ്തു. ഞങ്ങളിപ്പോള്‍ ഹനുമന്‍കൊണ്ട പോലിസ് സ്‌റ്റേഷനിലാണുള്ളത്'- ബിനോയ് വിശ്വം ഫേസ്ബുക്കില്‍ കുറിച്ചു.

വാറങ്കല്‍ നഗരത്തിലും സമീപപ്രദേശങ്ങളിലുമുള്ള സര്‍ക്കാര്‍ ഭൂമി രാഷ്ട്രീയക്കാരും ഭരണകക്ഷി ജനപ്രതിനിധികളും കൈയടക്കിയെന്ന് ആരോപിച്ചാണ് സിപിഐയുടെ നേതൃത്വത്തില്‍ സമരം നടക്കുന്നത്. വാറങ്കലിന് ചുറ്റുമുള്ള 42 ഓളം കുളങ്ങളും ജലാശയങ്ങളും ഭൂമാഫിയ കൈയേറി മണ്ണിട്ട് നികത്തിയതായി സിപിഐ ആരോപിക്കുന്നു. മട്ടേവാഡ നിമ്മയ്യ കുളത്തിന് സമീപമുള്ള 15 ഏക്കറിലധികം സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്താണ് കുടിലുകള്‍ കെട്ടിയത്.