'മുസ് ലിം സംഘാടനത്തെ തകര്‍ക്കലാണോ ലക്ഷ്യം?, മുസ് ലിംലീഗ് നിലപാട് വ്യക്തമാക്കണം': പോപുലര്‍ ഫ്രണ്ട്

Update: 2022-06-24 12:21 GMT

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ നടത്തിയ സമ്മേളനത്തിലെ മുദ്രാവാക്യമാണ് സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താന്‍ ലീഗിനെ പ്രേരിപ്പിച്ചതെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയിലൂടെ മുസ് ലിം ലീഗ് സ്വയം അപഹാസ്യരാവുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് പ്രസ്താവനയില്‍ പറഞ്ഞു. 

ആര്‍എസ്എസ് രാജ്യവ്യാപകമായി മുസ് ലിം ഉന്‍മൂലനം നടത്തിക്കൊണ്ടിരിക്കുകയാണ്. അധികാരത്തിന്റെ ഹുങ്കില്‍ മുസ് ലിം പ്രദേശങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയാണ് ഹിന്ദുത്വ ഫാഷിസ്റ്റുകള്‍. കേരളത്തിലും ആര്‍എസ്എസ് നിരന്തരമായി വിദ്വേഷ പ്രചാരണം നടത്തുന്നുണ്ട്. മുസ് ലിംകള്‍ക്കെതിരായ പരസ്യമായ കലാപാഹ്വാനങ്ങളും വംശഹത്യ ഭീഷണിയും കേരളത്തില്‍ സജീവമാണ്. 

ഹിന്ദുത്വ ഭീകരതയ്‌ക്കെതിരെ മൗനം പാലിച്ച ലീഗ്, പോപുലര്‍ ഫ്രണ്ട് റാലിയില്‍ ആര്‍എസ്എസിനെതിരെ മുദ്രാവാക്യം വിളിച്ചപ്പോള്‍ എതിര്‍പ്രചാരണവുമായി രംഗത്തുവന്നത് ലീഗ് നിലപാടുകളിലെ പൊള്ളത്തരം വ്യക്തമാക്കുന്നു. ആര്‍എസ്എസിനെതിരെ ഉയര്‍ന്നുവരുന്ന മുസ് ലിം മുന്നേറ്റങ്ങളെ തകര്‍ക്കുകയാണ് ലീഗിന്റെ അജണ്ടയെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞതിന്റെ രത്‌നച്ചുരുക്കം. ഇത് ഗൗരവതരമാണ്. 

ഒരു മുസ് ലിം സംഘാടനത്തെയും പോപുലര്‍ ഫ്രണ്ട് നിരാകരിക്കുന്നില്ല. സമുദായത്തിന്റെ ഉന്നമനത്തില്‍ ഓരോരുത്തരും അവരുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. അതിനെ ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തനങ്ങളും കര്‍മ്മപദ്ധതികളുമാണ് പോപുലര്‍ ഫ്രണ്ട് നടത്തിവരുന്നത്. ഈ വിശാലതയ്ക്ക് തുരങ്കം വയ്ക്കുന്നവിധം മുസ് ലിംകള്‍ക്കിടയില്‍ ശിഥിലീകരണം ഉണ്ടാക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ലീഗ് നടത്തുന്ന ശ്രമം ആര്‍എസ്എസിനെ സഹായിക്കുന്നതാണ്. 

സാമുദായിക ധ്രുവീകരണം നടത്താന്‍ ആര്‍എസ്എസ് നടത്തിയിട്ടുള്ള മുഴുവന്‍ പ്രചാരണങ്ങള്‍ക്കും അവര്‍ ഉപയോഗിച്ചത് മുസ് ലിം ലീഗിന്റെ പേരാണ്. ഏതുവിധേനയും മുസ് ലിംകളെ വേട്ടയാടുകയെന്ന ഹിന്ദുത്വ അജണ്ടയ്ക്ക് ഇത്രയും കാലം അവര്‍ ലീഗിനെ ഉപയോഗപ്പെടുത്തിയെന്നാണ് പോപുലര്‍ ഫ്രണ്ട് മനസ്സിലാക്കുന്നത്. ലീഗ് അല്ലെങ്കില്‍ മറ്റൊന്നിനെ ചൂണ്ടിക്കാണിച്ച് അവര്‍ ഈ ശ്രമം തുടരും. അതേസമയം യാതൊരു അടിസ്ഥാനവുമില്ലാതെ ആര്‍എസ്എസ് ഉന്നയിക്കുന്ന തീവ്രവാദം മറ്റു മുസ് ലിം സംഘടനകളില്‍ ആരോപിക്കുകയാണ് ലീഗ് ചെയ്യുന്നത്. 

80:20 അനുപാതവുമായി ബന്ധപ്പെട്ടുണ്ടായ അനാവശ്യ വിവാദത്തിന്റെ ഫലമായി ക്രിസ്ത്യന്‍ മുസ് ലിം വിഭാഗങ്ങള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാകാനുള്ള കാരണവും ലീഗിന്റെ ഇടപെടലാണ്. രാഷ്ട്രീയനേട്ടങ്ങള്‍ക്കായി മുസ് ലിം സമുദായത്തെ ലീഗ് ദുരുപയോഗം ചെയ്തതും ചന്ദ്രികയില്‍ സാദിഖലി തങ്ങള്‍ എഴുതിയ ലേഖനവുമൊക്കെയാണ് 80: 20 അനുപാതത്തേക്കാള്‍ കത്തോലിക്ക സഭയെ പ്രകോപിപ്പിച്ചത്. ലീഗിന്റെ അവിവേകം കൊണ്ട് രണ്ട് സമുദായങ്ങളുടെ സൗഹൃദമാണ് തകരാനിടയായത്. 

മറുവശത്ത് ആര്‍എസ്എസുമായി ചങ്ങാത്തം കൂടുന്നതില്‍ ലീഗ് നേതാക്കള്‍ മല്‍സരിക്കുകയാണ്. കെഎന്‍എ ഖാദറില്‍ മാത്രം ഒതുങ്ങുന്നതല്ല വിവിധ ലീഗ് നേതാക്കള്‍ പലപ്പോഴായി നടത്തിയ ആര്‍എസ്എസ് സ്തുതികള്‍. ലീഗ് നടത്തിയ ഇത്തരം ഇടപെടലുകള്‍ കൂടിയാണ് ആര്‍എസ്എസിന് കേരള സമൂഹത്തില്‍ മാന്യത ഉണ്ടാക്കുന്നതിന് കാരണമായിട്ടുള്ളത്. ബേപ്പൂര്‍ മോഡലില്‍ ലീഗ് നടത്തിയ അവിശുദ്ധ കൂട്ടുകെട്ടും ഇതോടൊപ്പം ചേര്‍ത്തുവയ്‌ക്കേണ്ടതാണ്. 

ആര്‍എസ്എസിനെതിരായ മുദ്രാവാക്യങ്ങള്‍ക്കെതിരെ കാംപയിന്‍ നടത്തുന്നതിലൂടെ ഈ ബുള്‍ഡോസര്‍ കാലത്തും നയം തിരുത്താന്‍ ലീഗ് തയ്യാറാവുന്നില്ല എന്നാണ് കുഞ്ഞാലിക്കുട്ടി പ്രഖ്യാപിക്കുന്നത്. ഈ വഞ്ചന സമുദായം തിരിച്ചറിയുമെന്നും ഫാഷിസ്റ്റ് വിരുദ്ധ പൊതുമനസ്സ് ലീഗിന്റെ ഈ നിലപാടിനെ തള്ളിക്കളയുമെന്നും സി അബ്ദുല്‍ ഹമീദ് പ്രസ്താവനയില്‍ പറഞ്ഞു.