നദികളുടെ സംരക്ഷണത്തിന് നടപടികള്‍ സ്വീകരിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

-44 നദികളെക്കുറിച്ചും സമഗ്ര പഠനം നടത്തും

Update: 2022-02-28 16:58 GMT

തൃശൂര്‍: പ്രകൃതി ദുരന്തങ്ങളെ ഫല പ്രദമായി നേരിടുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം നമ്മുടെ ജല സ്രോതസ്സുകളും ജലനിര്‍ഗമന സ്രോതസ്സുകളും ഏറ്റവും ഭംഗിയായി സൂക്ഷിക്കുക എന്നതാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വരുന്ന ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം കടല്‍ വെളളം ശുദ്ധീകരിച്ച് കുടിവെള്ളം ആയി ഉപയോഗിക്കേണ്ട ഒരു കാലഘട്ടത്തിലേക്കാണ് നമ്മള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഭൂഗര്‍ഭജലം താഴ്ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നമ്മുടെ കൃഷി, ആവാസവ്യവസ്ഥ, പരിസ്ഥിതി എന്നിവ സംരക്ഷിക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. ചാലക്കുടി പുഴക്കൊരു റിവര്‍ ആക്ഷന്‍ പ്ലാന്‍ സെമിനാര്‍' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ 44 നദികളെക്കുറിച്ചും സമഗ്ര പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍മാരെ ചുമതലപ്പെടുത്തി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ നദികളെ സംരക്ഷിക്കുവാന്‍ പദ്ധതികള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ചാലക്കുടി പുഴ ഉള്‍പ്പടെയുള്ള പുഴകളുടെ സംരക്ഷണത്തിന് രാഷ്ടീയ കക്ഷി ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണം. ഓരോ നദികളുടെയും പ്രാധാന്യം മനസ്സിലാക്കി നദി സംരക്ഷണത്തിന് നടപടികള്‍ സ്വീകരിക്കുകയും ഇതിനായി സര്‍ക്കാര്‍ തലത്തില്‍ മികച്ച പിന്തുണ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

ചാലക്കുടി പുഴയില്‍ ശാസ്ത്രീയ പഠനം നടത്തും. കൂടാതെ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ മന്ത്രിതല ചര്‍ച്ചകളും ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ ഉള്‍പെടുത്തി ജനപ്രധിനിധികളുടെയും വിവിധ വകുപ്പ് തല ചര്‍ച്ചകളും നടത്തുമെന്നും മന്ത്രി പറഞ്ഞു.

ബെന്നി ബെഹനാന്‍ എംപി, എംഎല്‍എമാരായ സനീഷ് കുമാര്‍ ജോസഫ്, റോജി എം ജോണ്‍, വി ആര്‍ സുനില്‍കുമാര്‍ , വിവിധ ജനപ്രധിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ചാലക്കുടി റിവര്‍ ആക്ഷന്‍ പ്ലാന്‍ സുപ്രധാന ഘടകങ്ങള്‍

ഉയര്‍ന്ന വൃഷ്ടിപ്രദേശങ്ങളിലെ പരിസ്ഥിതി പുന:സ്ഥാപനം റിവര്‍ ആക്ഷന്‍ പ്ലാന്‍ മുഖേന നേരത്തെ വേനല്‍ക്കാലത്തും ഒഴുകിയിരുന്ന നീര്‍ച്ചോലകള്‍ പലതും പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കും. ഇതിലൂടെ വേനല്‍ക്കാല നീരൊഴുക്ക് വര്‍ധിപ്പിക്കാന്‍ കഴിയും. പുഴയില്‍ എല്ലായിടത്തും എല്ലാ സമയത്തും ആവശ്യമായ പാരിസ്ഥിതിക നീരൊഴുക്ക് തിട്ടപ്പെടുത്തുകയും അത് ഉറപ്പു വരുത്തുവാന്‍ ഉള്ള നടപടികള്‍ റിവര്‍ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.

പുഴത്തീരങ്ങളുടെ ജൈവ സംരക്ഷണത്തിനുള്ള കര്‍മപദ്ധതിയും ഉപ നീര്‍ത്തടങ്ങളുടെ അടിസ്ഥാനത്തില്‍ നീര്‍ത്തട വികസന പദ്ധതിയും തയ്യാറാക്കും. ആദ്യഘട്ടത്തില്‍ രണ്ടോ മൂന്നോ പഞ്ചായത്തുകള്‍ക്കായി പഞ്ചായത്ത് തല ജലവിഭവ പരിപാലന പദ്ധതിയും തയ്യാറാക്കും. മലിനീകരണ സ്രോതസ്സുകളെ കണ്ടെത്തി അവയെ നിയന്ത്രിച്ച് ജലഗുണനിലവാരം ഉറപ്പുവരുത്തുവാന്‍ ഉള്ള നിര്‍ദ്ദേശങ്ങള്‍ പ്ലാനില്‍ ഉണ്ടാകും.

പുഴയുമായി ബന്ധപ്പെട്ട മുഴുവന്‍ ആവശ്യങ്ങളെയും പരിഗണിക്കുന്ന വിധത്തില്‍ റിസര്‍വോയറുകളുടെ പ്രവര്‍ത്തനം പുനഃക്രമീകരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തും. ഇവിടെ വെള്ളപ്പൊക്കവും വരള്‍ച്ചയും പരമാവധി നിയന്ത്രിക്കുന്നതിന് മുന്‍ഗണന ഉണ്ടാകും. പ്രളയ നിയന്ത്രണത്തിന് ആവശ്യമായ ഫ്‌ലഡ് മാനേജ്‌മെന്റ് പ്ലാനുകള്‍ തയ്യാറാക്കും.

നിലവിലുള്ള ജല പദ്ധതികളുടെ പ്രവര്‍ത്തനം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഗുണഭോക്താക്കളുടെയും കൂടി പങ്കാളിത്തത്തോടെ വിലയിരുത്തുകയും ആവശ്യമായവ നവീകരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പ്ലാനില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. പുഴയുമായി ബന്ധപ്പെട്ട പല പഠനങ്ങളും ലഭ്യമാണെങ്കിലും റിവര്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ഇനിയും ചില പഠനങ്ങള്‍ ആവശ്യമായിവരും. ഗവേഷണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഈ പഠനങ്ങള്‍ നടക്കുക.

അടുത്ത ഒന്നര വര്‍ഷത്തില്‍ സമഗ്രമായ റിവര്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് സംസ്ഥാനസര്‍ക്കാരും ജനപ്രതിനിധികളും ചേര്‍ന്ന് ഇത് നടപ്പാക്കാന്‍ ആവശ്യമായ ഫണ്ട് കണ്ടെത്തുകയും ബന്ധപ്പെട്ട സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ റിവര്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുകയും ചെയ്യും.