കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഓട് പൊളിച്ച് 17 കാരി ചാടിപ്പോയി

Update: 2022-02-20 03:11 GMT

കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയി. അഞ്ചാം വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന 17 വയസുകാരിയാണ് ഓട് പൊളിച്ചു രക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് രക്ഷപ്പെട്ട വിവരം പോലിസിനെ അറിയിച്ചത്. മെഡിക്കല്‍ കോളജ് പോലീസ് അന്വേഷണം തുടങ്ങി.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഇന്നലെ ഒരു യുവാവ് ചാടിപ്പോയിരുന്നു. വൈകീട്ട് ബാത്ത് റൂമിന്റെ വെന്റിലേറ്റര്‍ പൊളിച്ചാണ് 21 കാരന്‍ ചാടിപ്പോയത്. മെഡിക്കല്‍ കോളജ് പോലിസിന്റെ അന്വേഷണത്തില്‍ ചാടിപ്പോയ യുവാവിനെ രാത്രി ഷൊര്‍ണൂരില്‍ നിന്നും കണ്ടെത്തി. മാനസികാരോഗ്യ കേന്ദ്രത്തില്‍ തിരിച്ചെത്തിച്ചു. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും മെഡിക്കല്‍ കോളേജ് പോലിസ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലും ഒരു സ്ത്രീയും പുരുഷനും ഇവിടെ നിന്ന് ചാടി പോയിരുന്നു. കഴിഞ്ഞ ദിവസം കൊലപാതകം നടന്ന പഴയ കെട്ടിടത്തിന്റെ ചുവര് വെള്ളം കൊണ്ട് നനച്ച് പാത്രം കൊണ്ട് തുരന്ന നിലയില്‍ ആയിരുന്നെന്ന് സൂപ്രണ്ട് പറയുന്നു. രാവിലെ അഞ്ചരയ്ക്കാണ് സ്ത്രീ അന്ന് ചാടിപ്പോയത്. അതേ ദിവസം രാവിലെ ഏഴ് മണിയോടെ കുളിക്കാന്‍ കൊണ്ടു പോകുന്നതിനിടെയാണ് പുരുഷന്‍ ഓടിപ്പോയത്. രക്ഷപ്പെട്ട സ്ത്രിയെ വൈകിട്ടോടെ മലപ്പുറത്ത് നിന്ന് സ്ത്രീയെ കണ്ടെത്തിയിരുന്നു. ഇവരെ മലപ്പുറം വനിതാ സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്. പലതവണയായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സംഭവിച്ചത് ഗുരുതര സുരക്ഷാ വീഴ്ചകളാണ്. ഇക്കഴിഞ്ഞ ആഴ്ച കൊലപാതകവും നടന്നു.