അന്തര്‍സംസ്ഥാന മോഷ്ടാവ് സുരേഷ് അറസ്റ്റില്‍

Update: 2022-02-15 19:30 GMT

കോഴിക്കോട്: നിരവധി ഭവനഭേദന കേസുകളില്‍ പ്രതിയായ അന്തര്‍സംസ്ഥാന മോഷ്ടാവ് പിടിയിലായി. തൃച്ചി അമ്മംകുളം വീതി അരിയമംഗലം സുരേഷിനെയാണ് നാര്‍ക്കോട്ടിക്ക് സെല്‍ അസി.കമ്മീഷണര്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കാവല്‍ സ്‌ക്വാഡും കസബ പോലിസും പിടികൂടിയത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് നാലും കോഴിക്കോട് ജയിലില്‍ ഒരു വര്‍ഷവും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷം മലപ്പുറം ജില്ലയിലെ പതിനഞ്ചോളം ഷോപ്പുകള്‍ പൊളിച്ച ശേഷം ചെന്നൈയില്‍ ഒളിവില്‍ പോവുകയും ശേഷം അവിടുത്തെ ഗുണ്ടാ നേതാവിനൊപ്പം കവര്‍ച്ച നടത്തി പിടിയിലാകുകയും ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങി കേരളത്തിലേക്ക് കടന്നു. വയനാട് ജില്ലയിലെ രണ്ട് വീടുകളില്‍ ഭവനഭേദനം നടത്തി കോഴിക്കോടെത്തി ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ ലഹരിമരുന്ന് വില്‍പന കേസിലേയും പ്രതിയാണ്. കൂട്ടുപ്രതികളെയെല്ലാം പിടികൂടിയെങ്കിലും സുരേഷിനെ പിടികൂടാന്‍ പോലിസിന് സാധിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം രാത്രി കസബ ഇന്‍സ്‌പെക്ടര്‍ എം. പ്രജീഷിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായി നടത്തിയ രാത്രികാല പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട സുരേഷിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കസബ സബ്ബ് ഇന്‍സ്‌പെക്ടര്‍ ടി എസ് ശ്രീജിത്ത് കോഴിക്കോട് സിറ്റി കാവല്‍ സ്‌ക്വാഡ് അംഗങ്ങളായ മനോജ് എടയേടത്ത്, കെ അബ്ദുള്‍ റഹിമാന്‍, കെ പി മഹീഷ്, എം ഷാലു, മഹേഷ് പൂക്കാട്, സി കെ സുജിത്ത്, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.