കുഴല്‍പ്പണ കവര്‍ച്ച; അന്തര്‍ ജില്ലാ കവര്‍ച്ചാസംഘത്തലവന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

Update: 2022-02-11 14:06 GMT

മലപ്പുറം: കോടൂരില്‍ വെച്ച് 80 ലക്ഷം രൂപയുടെ കുഴല്‍പണം തട്ടിയ കേസില്‍ മുഖ്യപ്രതി ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍. മുഖ്യപ്രതിയും സൂത്രധാരനുമായ സുജിത്ത്, ശ്രീജിത്ത് എറണാകുളം, പ്രതികള്‍ക്ക് ഒളിതാവളം ഒരുക്കിയ ഷിജു എന്നിവരെ വയനാട് നമ്പിക്കൊല്ലിയിലുള്ള വയല്‍ മൗണ്ട് റിസോര്‍ട്ടിനു സമീപമുള്ള ഒളിസങ്കേതത്തില്‍ നിന്നും മലപ്പുറം സിഐ ജോബി തോമസിന്റെ നേതൃത്വത്തില്‍ പോലിസ് പിടികൂടിയത്.

പോലിസ് ഒളി സങ്കേതം വളയുന്നതിനിടയില്‍ പോലിസിനെ വെട്ടിച്ചു വനത്തിലേക്ക് കടന്നു കളഞ്ഞ ഈ കേസിലെ സൂത്രധാരനും നിരവധി വധശ്രമ കേസിലും കാസറഗോഡ് മൂന്നര കോടി തട്ടിയ കേസിലെ മുഖ്യ പ്രതിയുമായ സുജിത്തിനെ മണിക്കൂറുകള്‍ തിരഞ്ഞാണ് കീഴ്‌പ്പെടുത്തിയത്. ഒളി സങ്കേതത്തില്‍ മുഖ്യപ്രതിയുടെ കൂടെ ഉണ്ടായിരുന്ന കാസറഗോഡ് മൂന്നര കോടി തട്ടിയ കേസിലും പുല്‍പള്ളി സ്‌റ്റേഷനിലെ വധശ്രമ കേസിലും ഉള്‍പ്പെട്ട ജോബിഷ് ജോസഫ്, അഖില്‍ ടോം, അനു ഷാജി എന്നിവരെ കസ്റ്റഡിയില്‍ എടുത്തു പുല്‍പള്ളി സ്‌റ്റേഷനിലേക്ക് കൈമാറി. നേരത്തെ സുജിത്തിനെതിരെയും ജോബിഷ് ജോസഫ്‌നെതിരെയും കാസറഗോഡ് പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഇതോടെ കേസിലേക്ക് പത്തു പേരെ അറസ്റ്റ് ചെയ്യുകയും ഏഴു വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.