അമ്മയും മക്കളും കിടപ്പുമുറിയില്‍ കത്തി കരിഞ്ഞ നിലയില്‍

Update: 2022-02-02 03:20 GMT

ചാരുംമൂട്: ഭിന്നശേഷിക്കാരായ മക്കളും അമ്മയും കിടപ്പുമുറിയില്‍ കത്തി കരിഞ്ഞ നിലയില്‍. താമരക്കുളം കിഴക്കേമുറി പച്ചക്കാട് കലാഭവനത്തില്‍ ശശിധരന്‍ പിള്ളയുടെ ഭാര്യ പ്രസന്ന (54), മക്കള്‍ കലമോള്‍ (33), മീനുമോള്‍ (32)എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.30 നോടെ പ്രസന്നയുടെ സഹോദരി സുജാത തൊഴിലുറപ്പ് ജോലിക്കായി പോകുന്നതിനിടയി ആഹാരവുമായി ഈ വീട്ടിലെത്തിയത്.

ജനല്‍ ചില്ലകള്‍ പൊട്ടിയതും ഭിത്തിയില്‍ കരിപുരണ്ടതും കണ്ട സുജാത വാതില്‍ തുറന്നു നോക്കിയപ്പോഴാണ് മൂവരേയും കത്തിക്കരിഞ്ഞ നിലയില്‍ കിടപ്പുമുറിയില്‍ കണ്ടത്. രണ്ടു പേരെ രണ്ടു കട്ടിലിലും ഒരാളെ തറയിലും കത്തി കരിഞ്ഞ നിലയിലാണ് കണ്ടത്. കട്ടിലുകളും മുറിയിലുണ്ടായിരുന്ന ഫര്‍ണീച്ചറുകളും പൂര്‍ണമായും കത്തിയ നിലയിലായിരുന്നു. മുറിയുടെ ജനാലകളും ഗ്രില്ലുകളും തകര്‍ന്ന നിലയിലാണ്. തുടര്‍ന്ന് നാട്ടുകാരെത്തി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഭിന്നശേഷിക്കാരായ മക്കള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ് ശശിധരന്‍ പിള്ളയും ഭാര്യ പ്രസന്നയും. സംഭവം നടക്കുമ്പോള്‍ വെരിക്കോസ് വെയിന്‍ ചികിത്സയുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു ശശിധരന്‍ പിള്ള. പ്രസന്നയ്ക്ക് തൊഴിലുറപ്പിലൂടെയും പശുവളര്‍ത്തിലൂടെയും കിട്ടുന്ന വരുമാനവുമായിരുന്നു ഈ കുടുംബത്തിന്റെ ആശ്രയം.

രണ്ടു മക്കളേയും അടുത്തുള്ള ബഡ്‌സ് സ്‌കൂളില്‍ ചേര്‍ത്തിരുന്നു. മക്കളുടെ ശാരീരിക ബുദ്ധിമുട്ടുകളും ഭര്‍ത്താവിന്റെ രോഗവുമാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു.

സംഭവം അറിഞ്ഞ് പൊലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥ്ഥലത്തെത്തി. ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ രണ്ട് മണിയോടെ മോര്‍ച്ചറിയിലേക്ക് മാറ്റി. ജില്ലാ പൊലീസ് മേധാവി ജി ജയദേവ്, എസ് പി ട്രയിനി ടി ഫ്രാഷ്, ഡി വൈ എസ് പി ഡോ. വി ആര്‍ ജോസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി സാബു, സി ഐ, വി ആര്‍ ജഗദീഷ്, എസ് ഐ അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിശദമായ പരിശോധന നടത്തി.