കൊവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാന്‍ കൂട്ടായ പരിശ്രമം വേണം: മന്ത്രി മുഹമ്മദ് റിയാസ്

Update: 2022-01-26 18:07 GMT

കോഴിക്കോട്: കൊവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാന്‍ കൂട്ടായി പരിശ്രമിക്കുകയും മുന്‍കരുതലെടുക്കുകയും ചെയ്യണമെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുമായി ചര്‍ച്ച ചെയ്യുന്നതിന് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയില്‍ മികച്ച രീതിയിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം ജില്ലയില്‍ താരതമ്യേന കുറവാണ്. എങ്കിലും മൂന്നാം തരംഗത്തില്‍ ശക്തമായ വ്യാപനത്തിന് സാധ്യത കൂടുതലാണ്. ഒന്ന്, രണ്ട് തരംഗ സമയത്ത് പ്രവര്‍ത്തിച്ച മാതൃകയില്‍ കൂട്ടായ പ്രവര്‍ത്തനം തുടരണം. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ താഴെ തട്ടിലെത്തിക്കാന്‍ തദ്ദേശ സ്ഥാപന അധികൃതര്‍ ശ്രദ്ധിക്കണം. ജില്ലയിലെ നിപ പ്രതിരോധം സംസ്ഥാന തലത്തില്‍ ത്തന്നെ ശ്രദ്ധ നേടിയിരുന്നു. ഈ രീതിയിലുള്ള കൂട്ടായ പ്രവര്‍ത്തനം മൂന്നാം തരംഗ സമയത്തും വേണം. രോഗവ്യാപന നിരക്കും മരണ നിരക്കും ജില്ലയില്‍ താരതമ്യേന കുറവാണ്. ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ആവശ്യത്തിന് കോവിഡ് ബെഡ്ഡുകള്‍ ലഭ്യമാണ്. ഇവയുടെ ലഭ്യത കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ ദിനംപ്രതി അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവ ജില്ലയില്‍ ആവശ്യത്തിന് സ്‌റ്റോക്കുണ്ട്.

മൂന്നാം തരംഗത്തില്‍ രോഗ വ്യാപനം കൂടുതലാണെങ്കിലും തീവ്രത കുറവായതിനാല്‍ കൊവിഡ് ബാധിതര്‍ ഹോം ഐസൊലേഷന്‍ തിരഞ്ഞെടുക്കുന്ന പ്രവണത സംസ്ഥാന വ്യാപകമായി കണ്ടു വരുന്നതായി മന്ത്രി വ്യക്തമാക്കി.

ഹോം ഐസൊലേഷനില്‍ കഴിയുന്നവരില്‍ ദുര്‍ബല വിഭാഗങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി നിര്‍ദ്ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ കോവിഡ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം. മൈക്ക് അനൗണ്‍സ്‌മെന്റ് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ്. രണ്ടാം ഡോസ് വാക്‌സിനേഷന്‍ എടുക്കാത്തവരെ കണ്ടെത്തി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം. 60 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയെന്ന് ഉറപ്പു വരുത്തണം. ആംബുലന്‍സ് സൗകര്യം ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങള്‍ നടത്തണം. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ തുടങ്ങുമ്പോള്‍ സമീപ പ്രദേശങ്ങളിലുള്ളവര്‍ക്കൂടി പ്രയോജനം നല്‍കാനാവുന്ന വിധത്തില്‍ ഇവ സജ്ജമാക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.

കോവിഡ് പ്രതിരോധത്തിനുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) അംഗങ്ങളെ ആവശ്യത്തിന് ആനുപാതികമായി ലഭ്യമാക്കണമെന്ന് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.നവീന്‍ ആവശ്യപ്പെട്ടു. ഒന്ന്, രണ്ട് തരംഗ സമയങ്ങളിലേതുപോലെ കണ്‍ട്രോള്‍ റൂം സംവിധാനം ഒരുക്കണം. ഹോം ഐസൊലേഷനില്‍ കഴിയുന്നവരുടെ സ്ഥിതി വിവരം അറിയുന്നതിന് പാലിയേറ്റീവ് കെയര്‍ ടീമിന്റെ സേവനം ലഭ്യമാക്കാം. ആവശ്യമെങ്കില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ തുടങ്ങും. വീട്ടില്‍ ചികിത്സയിലള്ളവരെ രോഗ തീവ്രതയനുസരിച്ച് കാറ്റഗറി തിരിച്ച് ആശുപത്രിയിലാക്കണമെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വഴിയേ സാധ്യമാകൂ. അതിനാല്‍ അങ്കണവാടി, ആശാ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി ആര്‍ആര്‍ടി സംവിധാനം ശക്തിപ്പെടുത്തണം. രോഗവ്യാപന ശേഷി കൂടിയ ഒമിക്രോണിന് തീവ്രത കുറവായതിനാല്‍ രോഗലക്ഷണം കുറഞ്ഞവര്‍ വീടുകളില്‍ത്തന്നെ കഴിയുകയാണ്. എന്നാല്‍ 65 വയസ്സിനു മുകളിലുള്ളവരും മറ്റു അസുഖ ബാധിതരും പരിശോധന ഉറപ്പു വരുത്തണം. രോഗലക്ഷണങ്ങളുള്ളവര്‍ ക്വാറന്റൈന്‍ ഉറപ്പാക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് പോസിറ്റീവാകുന്ന സാഹചര്യത്തില്‍ സ്പഷ്യലൈസ്ഡ് ഒ.പി.കള്‍ നിര്‍ത്തലാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം ആവശ്യമാണ്. ജീവനക്കാരുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ 307 നിയമനങ്ങള്‍ ഉറപ്പായതോടെ ജില്ലയിലെ താലൂക്ക് ആശുപത്രികള്‍ ഉള്‍പ്പടെയുള്ള പ്രധാന ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് പരിശോധന നടത്തുന്നതില്‍ ആയുര്‍വ്വേദ, ഹോമിയോ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.വി.ഉമ്മര്‍ ഫാറൂഖ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.