കോഴിക്കോട് ജില്ലയില്‍ പൊതു പരിപാടികള്‍ക്ക് നിരോധനം

Update: 2022-01-17 15:05 GMT

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് വൈറസ് അതിവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ജില്ലയില്‍ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തില്‍ കൂടുതലായതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വിധത്തിലുള്ള പൊതുപരിപാടികളും നിരോധിച്ചത്. മതപരമായ പരിപാടികള്‍ക്കും ഇത് ബാധകമാണ്.

എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ആയി മാത്രമേ യോഗങ്ങളും പരിപാടികളും ചടങ്ങുകളും നടത്താവൂ.

ബീച്ചുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവാഹം നിയന്ത്രിക്കുന്നതിനും ഹോട്ടലുകളിലും മാളുകളിലുമുള്ള പൊതുജനങ്ങളുടെ കൂടിച്ചേരല്‍ നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കാന്‍ ജില്ലാ പോലിസ് മേധാവികളെ ചുമതലപ്പെടുത്തി.

ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനത്തില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കും. ഇതിനായി സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്താന്‍ പോലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.

സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ ആളുകളുമായുള്ള ബസ് യാത്ര അനുവദനീയമല്ല.

കൊറോണ വ്യാപനം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം സാമൂഹിക അകലം പാലിക്കലാണെന്ന് കലക്ടര്‍ പറഞ്ഞു. നിയമങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.