നടിയെ ആക്രമിച്ച കേസ് അട്ടിമറി: ലോകനാഥ് ബഹ്‌റക്കെതിരേ നടപടി സ്വീകരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

Update: 2022-01-13 15:33 GMT

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ അട്ടിമറി നടത്തിയ മുന്‍ കേരള ഡിജിപി ലോക്‌നാഥ് ബഹ്‌റക്കെതിരേ നടപടി സ്വീകരിക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാകണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഐജി ദിനേന്ദ്ര കശ്യപിന്റെയും ബഹ്‌റയുടെയുമെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത് വന്ന സാഹചര്യത്തില്‍ കൂടുതല്‍ വ്യക്തമായ അന്വേഷണം നടക്കേണ്ടതുണ്ട്. ദിലീപിന്റെ അഭിഭാഷകന്റെ വീട്ടിലെ റെയിഡ് വൈകിപ്പിച്ചത് സംസ്ഥാന മുന്‍ പോലിസ് മേധാവിയുടെ ഇടപെടല്‍ ആണെന്നാണ് ശബ്ദ സന്ദേശത്തില്‍ നിന്നും വ്യക്തമാകുന്നത്. ഇത് ഗുരുതരമായ കുറ്റകൃത്യവും അധികാര ദുര്‍വിനിയോഗവുമാണ്. പിണറായി അധികാരത്തില്‍ കയറിയത് മുതല്‍ ബഹ്‌റയുടെ നിയമനത്തിനു പിന്നിലെ നിഗൂഢതകള്‍ പൊതുസമൂഹത്തില്‍ ഏറെ വിവാദമായ ഒന്നായിരുന്നു. കേന്ദ്ര സര്‍ക്കാറിനോട് കൂറുപുലര്‍ത്തുന്ന ലോക്‌നാഥ് ബഹ്‌റയെ സംസ്ഥാന ഡിജിപിയായി നിയമിക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പര്യത്തില്‍ സംസ്ഥാന ഡിജിപിയായി അദ്ദേഹത്തിന് കാലാവധി പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കിയത് ഇടതു ആര്‍എസ്എസ് ഒത്തുകളിയുടെ ഭാഗമാണ്.

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത ഐ ടി ഫെലോ അരുണ്‍ ബാലചന്ദ്രനുമായുള്ള വഴിവിട്ട ഇടപാടുകള്‍, തട്ടിപ്പ് കേസ് പ്രതിയായ മോന്‍സണ്‍ മാവുങ്കലിനുമായുള്ള ബന്ധം തുടങ്ങിയ വിവിധ വിവാദ സംഭവങ്ങളില്‍ മുഖ്യ സൂത്രധാരനായി ലോകനാഥ് ബഹ്‌റ വരുന്നത് ഇടതുസര്‍ക്കാറിന്റെ അറിവോടു കൂടിയാണ്. മോന്‍സന്റെ വീടുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പോലിസിന് ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയതില്‍ നിന്നുതന്നെ തട്ടിപ്പുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വ്യക്തമാകുന്നതാണ്. നിലവില്‍ ബഹ്‌റെ അവധിയില്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് വ്യക്തതയില്ലാത്ത കാര്യങ്ങളാണ് ഔദ്യോഗിക വിശദീകരണം. ഇത്തരത്തില്‍ വലിയ ആരോപണങ്ങള്‍ നേരിടുന്ന ഒരാളെ കൊച്ചി മെട്രോ എംഡിയായി നിലനിര്‍ത്തിയിരിക്കുന്ന തീരുമാനം ഉചിതമല്ല. കേസ് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ തലസ്ഥാനത്തുനിന്ന് ബഹ്‌റയെ മാറ്റിനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.