ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച എ പ്രദീപിന്റെ വീട് മന്ത്രി സന്ദര്‍ശിച്ചു

Update: 2021-12-09 08:14 GMT

തൃശൂര്‍: ഊട്ടി കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഇന്ത്യയുടെ ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ പ്രദീപിന്റെ വീട്ടില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ സന്ദര്‍ശനം നടത്തി. സംസ്ഥാനത്ത് 2018 ലുണ്ടായ പ്രളയ സമയത്ത് കൊയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്റ്റര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സ്തുത്യര്‍ഹമായ സേവനമാണ് ഇദ്ദേഹം കാഴ്ച വെച്ചതെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി കുടുംബത്തെ വിളിച്ച് വിവരങ്ങള്‍ തിരക്കിയെന്നും മന്ത്രി പറഞ്ഞു.

തൃശൂര്‍, പുത്തൂര്‍ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫിസര്‍ പ്രദീപ് അറക്കല്‍ ആണ് ഊട്ടിക്ക് അടുത്തുള്ള കുനൂരില്‍ വെച്ചുണ്ടായ ഹെലികോപ്റ്ററില്‍ അപകടത്തില്‍ മരിച്ചത്. ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്‌ലൈറ്റ് ഗണ്ണര്‍ ആയിരുന്നു വാറന്റ് ഓഫിസര്‍ പ്രദീപ്. 2004 ല്‍ വ്യോമസേനയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് എയര്‍ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയില്‍ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകള്‍ക്കെതിരായ ഓപ്പറേഷന്‍സ്, ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്‌ക്യൂ മിഷനുകള്‍ തുടങ്ങി അനേകം ദൗത്യങ്ങളില്‍ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം വീട് സന്ദര്‍ശിച്ചു.