കഥകളും കവിതകളുമായി ആയിശ ശംസുദ്ദീന്‍; രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

Update: 2021-12-01 13:25 GMT

കെ പി ഒ റഹ് മത്തുല്ല

മലപ്പുറം: പ്രവാസവും ഒറ്റപ്പെടലുകളും കവിതകളും കഥകളുമായി വായനക്കാരുമായി പങ്കുവച്ച് ആയിശ ഷംസുദ്ദീന്‍. തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ആയിശ ശംസുദ്ദീന്റെ രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക് ഫെയറില്‍ പ്രകാശനം ചെയ്തു. My priceless cache, words of a teen & Her Voyage എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അഡ്വ. വൈ എ റഹീം എക്‌സ്റ്റേണല്‍ അഫയേര്‍സ് എക്‌സിക്യൂട്ടിവ് മോഹന്‍ കുമാറിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ചടങ്ങില്‍ യുഎഇ ഇന്‍കാസ് പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി, സാദിഖ് കാവില്‍, ബന്ന ചേന്നമംഗലൂര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ചാട്ടുമുക്കില്‍ യാഹു ഹാജിയുടെ (താനാളൂര്‍) പേരമകളും എംഇഎസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ ആയിശ ചെറുപ്പം മുതലെ കഥകളും കവിതകളും എഴുതാന്‍ തുടങ്ങിയിരുന്നു. ഇംഗ്ലീഷ് മാസികയിലേക്ക് രചനകള്‍ അയച്ചു കൊടുത്തിരുന്നതായും ചില രചനകള്‍ പ്രസിദ്ധീകരിച്ച് വരാറുണ്ടെന്നും ആയിശ പറഞ്ഞു. സ്‌കൂള്‍ തലത്തില്‍ തന്നെ കവിത-കഥാരചന മല്‍സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിരുന്നു. രചനകള്‍ പ്രസിദ്ധീകരിച്ച് വന്നതും സ്‌കൂള്‍ തലത്തിലെ മല്‍സരങ്ങളില്‍ പങ്കെടുത്തതും എഴുതാന്‍ പ്രചോദനമായി. രക്ഷിതാക്കളും അധ്യാപകരും നല്‍കിയ പ്രോല്‍സാഹനവും പിന്തുണയും എഴുത്ത് തുടരാന്‍ സഹായിച്ചതായും ആയിശ പറയുന്നു. ചെറുപ്പം മുതല്‍ സൗദിയിലായിരുന്ന ആയിശ അവിടെ തന്നെയാണ് സ്‌കൂള്‍ ജീവിതം ആരംഭിച്ചത്. എന്നാല്‍, സൗദിയിലെ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ കുടുംബം എടുത്ത തീരുമാനം തന്നെ ഏറെ വേദനിപ്പിച്ചതായി ആയിശ പറയുന്നു. ആ വേദനയില്‍ കഴിയുമ്പോഴാണ് ആദ്യമായി കവിത എഴുതിയതെന്നും പിന്നീട് എഴുത്ത് തുടരുകയായിരുന്നെന്നും ആയിശ പറഞ്ഞു. 'THE EXPATRIATE' എന്നായിരുന്നു ആദ്യ കവിതയുടെ പേര്. ഒരു പ്രവാസി നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഉണ്ടാകുന്ന ഒരു അനുഭവത്തെ കുറിച്ചാണ് ആയിശ അതില്‍ എഴുതിയത്.

Similar News