ലഖിംപൂര്‍ ഖേരി; മുഖ്യപ്രതി ആഷിഷ് മിശ്രയ്ക്ക് ഡെങ്കിപ്പനിയെന്ന് സംശയം; ആശുപത്രിയിലേക്ക് മാറ്റി

Update: 2021-10-24 03:57 GMT

ലഖ്‌നോ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാറിടിപ്പ് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആഷിഷ് മിശ്രയ്ക്ക് ഡെങ്കിബാധയെന്ന് സംശയം. ആഷിഷിന്റെ സാംപിള്‍ പരിശോധനക്കയച്ചെങ്കിലും ഫലം ഇതുവരെ ലഭിച്ചിട്ടില്ല. എങ്കിലും മുന്‍കരുതലെന്ന നിലയില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി ലഖിംപൂര്‍ ഖേരി ജില്ലാ  ജയില്‍ അധികൃതരെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

ലഖ്‌നോവിലുള്ള ലാബറട്ടറിയിലേക്കാണ് സാംപിളുകള്‍ അയച്ചിട്ടുള്ളതെങ്കിലും ഫലം ഇതുവരെയും വന്നിട്ടില്ലെന്ന് മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐയും റിപോര്‍ട്ട് ചെയ്തു.

ആഷിഷ് മിശ്രയ്ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടോ എന്ന് ഇതുവരെയും ഉറപ്പിച്ചിട്ടില്ലെന്ന് ലഖിംപൂര്‍ ജയില്‍ സൂപ്രണ്ട് പറഞ്ഞു.

വെള്ളിയാഴ്ചയാണ് സാംപിള്‍ പരിശോധനക്കയച്ചത്. റിപോര്‍ട്ട് വന്നശേഷമേ അതേകുറിച്ച് എന്തെങ്കിലും പറയാനാവൂ എന്നും ജയിലധികാരികള്‍ പറഞ്ഞു.

ലഖിംപൂര്‍ ഖേരിയില്‍ കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹത്തിലെ വാഹനം ഇടിപ്പിച്ച് കര്‍ഷകപ്രതിഷേധക്കാരില്‍ നാല് പേരെ കൊലപ്പെടുത്തിയത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൂടി കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരു മാധ്യമപ്രവര്‍ത്തകനും ഉണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആഷിഷ് മിശ്രയടക്കം 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.