ചരിത്ര സത്യങ്ങള്‍ സമൂഹത്തില്‍ ലഭ്യമാക്കുന്നത് സര്‍ഗാത്മക പ്രതിരോധം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

Update: 2021-10-09 14:00 GMT

കോഴിക്കോട്: ചരിത്ര സത്യങ്ങളെ പൊതുസമൂഹത്തിന് നേരായി ലഭ്യമാക്കുകയെന്നതാണ് സര്‍ഗാത്മക പ്രതിരോധമെന്ന് പുരാവസ്തുപുരാരേഖ മ്യൂസിയം വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ്, സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്ര രേഖാ പ്രദര്‍ശനവും സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാം ഉണ്ടാക്കിയ ഭരണഘടനയാണ് ഇന്ത്യയിലെ വൈവിധ്യങ്ങളെ ചേര്‍ത്തു നിര്‍ത്തുന്ന ജീവല്‍പ്രമാണം. മണ്ണിന് പകരം മനുഷ്യനെ കാണുന്ന സമഭാവനയുടെ മഹാദര്‍ശനങ്ങളിലാണ് ഭരണഘടനാ ശില്‍പ്പികള്‍ രാജ്യത്തിന്റെ ഭരണഘടനയുടെ ആത്മാവ് രൂപപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക നിറവിലും നാം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയു സമത്വത്തിന്റെയും പേരില്‍ ലോകരാഷ്ട്രങ്ങള്‍ക്കു മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.

വൈവിധ്യങ്ങളിലെ ഏകത്വം ഇന്ത്യയ്ക്ക് കാല്‍പ്പനികമായ പദാവലിയല്ല മറിച്ച് ജീവിതാനുഭവമാണ്. വര്‍ത്തമാനകാലത്തെ ശോഭനമാക്കാനാണ് ചരിത്ര പഠനമെങ്കില്‍ അത് സമൂഹത്തിന് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

ടാഗോര്‍ സെന്റിനറിഹാളില്‍ നടന്ന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. വിവിധ ധാരകളിലുള്ള സമരങ്ങളുടെ ആകെ തുകയാണ് നമുക്ക് ലഭിച്ച സ്വാതന്ത്ര്യമെന്ന് അദ്ദേഹം പറഞ്ഞു. മലബാര്‍ ലഹള, ഉപ്പുസത്യാഗ്രഹം, നിയലംഘന സമരം തുടങ്ങി സ്വാതന്ത്ര്യത്തിനായി കടുത്ത മര്‍ദ്ദനമേറ്റ് പോരാടിയ മണ്ണാണ് കോഴിക്കോട്. മതനിരപേക്ഷത എന്നും പ്രഖ്യാപിച്ച കോഴിക്കോടിന്റെ മണ്ണ് ഇന്നും അത് നിലനിര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

മേയര്‍ ഡോ. ബീന ഫിലിപ്പ് വിശിഷ്ടാതിഥിയായി. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്, വാര്‍ഡ് കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ ദിനേശന്‍, ചരിത്ര പൈതൃക മ്യൂസിയം എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ആര്‍ ചന്ദ്രന്‍പിള്ള എന്നിവര്‍ സംസാരിച്ചു. അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു സ്വാഗതവും ആര്‍ക്കൈവ്‌സ് വകുപ്പ് ഡയറക്ടര്‍ ജെ രജികുമാര്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന സെമിനാറില്‍ കേരളവും സ്വാതന്ത്ര്യസമരവും ഒരു പൊതു അവലോകനം എന്ന വിഷയത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രഫ. വി കാര്‍ത്തികേയന്‍ നായരും മലബാറിലെ ദേശീയ പ്രസ്ഥാനം എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗം റിട്ട. പ്രഫ. ഡോ. കെ ഗോപാലന്‍കുട്ടിയും കേരളത്തിലെ സ്വയംഭരണ പ്രക്ഷോഭണം എന്ന വിഷയത്തില്‍ കോഴിക്കോട് സര്‍വകലാശാല ചരിത്ര വിഭാഗം പ്രഫസര്‍ ഡോ. പി ശിവദാസനും സംസാരിച്ചു. ചരിത്ര പൈതൃക മ്യൂസിയം എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ആര്‍ ചന്ദ്രന്‍പിള്ള മോഡറേറ്ററായി.