ആ കാത്തിരിപ്പ് അവസാനിച്ചു; മലയാള മണ്ണ് ഇനി രവിയത്തുമ്മയ്ക്ക് സ്വന്തം

Update: 2021-10-06 01:31 GMT

തൃശൂര്‍: ശ്രീലങ്കന്‍ പൗരത്വം ഉപേക്ഷിച്ച്, ഇന്ത്യന്‍ പൗരത്വം നേടുകയെന്ന രവിയത്തുമ്മ ജമ്മലൂദിന്റെ ആഗ്രഹം 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സഫലം.

ശ്രീലങ്കന്‍ സ്വദേശിനിയായിരുന്ന കയ്പമംഗലം, അമ്പലത്ത് വീട്ടില്‍, ജമ്മലൂദീന്റെ ഭാര്യ രവിയത്തുമ്മ ജമ്മലൂദിന് ഇനി ഇന്ത്യന്‍ വംശജയായി തന്നെ കേരള മണ്ണില്‍ താമസിക്കാം. കലക്ട്രേറ്റ് ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ രവിയത്തുമ്മയ്ക്കും ഇന്ത്യന്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി.

ശ്രീലങ്കന്‍ സ്വദേശിയായിരുന്ന രവിയത്തുമ്മ ജമ്മലൂദിനെ വിവാഹം കഴിച്ചതിന് ശേഷമാണ് കയ്പമംഗത്ത് എത്തുന്നത്. കുവൈറ്റില്‍ ജോലി ചെയ്യുന്നതിനിടയിലാണ് എന്‍ജിനീയറായ ജമ്മലൂദിനുമായുള്ള വിവാഹം. പ്രവാസ ജീവിതം അവസാനിപ്പിച്ച് 2006 മുതലാണ് രവിയത്തുമ്മ കയ്പമംഗലത്ത് സ്ഥിരതാമസമാക്കുന്നത്.

ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കി വര്‍ഷങ്ങളായെങ്കിലും തീരുമാനമായിരുന്നില്ല. കേരളത്തില്‍ നിന്ന് പഠിക്കണമെന്ന മകള്‍ പറജ ജമ്മലുദീന്റെ ആഗ്രഹം കൂടിയാണ് ഇന്ത്യന്‍ പൗരത്വ ലബ്ധിയിലൂടെ സഫലമാകുന്നത്. നാല് വര്‍ഷം മുമ്പ് ഭര്‍ത്താവ് ജമ്മലൂദിന്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു.