ഫേസ്ബുക്ക് സൗഹൃദത്തിലൂടെ തട്ടിപ്പ്; തൃശൂരില്‍ മൂന്ന് സ്ത്രീകള്‍ക്ക് നഷ്ടമായത് അറുപത് ലക്ഷത്തോളം രൂപ

Update: 2021-07-31 12:14 GMT

തൃശൂര്‍: ഓണ്‍ലൈനിലെ ന്യൂജെന്‍ സ്വഭാവത്തിലുള്ള പുതിയ തരം തട്ടിപ്പില്‍ തൃശൂര്‍ സ്വദേശികളായ മൂന്ന് സ്ത്രീകളില്‍ നിന്നുമായി അറുപത് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി പരാതി. ഫേസ്ബുക്കില്‍ സജീവമായിട്ടുള്ളവരുടെ പ്രൊഫൈലുകള്‍ നിരീക്ഷണം നടത്തി, ഫ്രണ്ട്ഷിപ്പ് റിക്വസ്റ്റ് അയക്കുകയാണ് തട്ടിപ്പുകാര്‍ ആദ്യം ചെയ്യുന്നത്. യൂറോപ്യന്‍ ശൈലിയിലുള്ള പേരുകളും പ്രൊഫൈല്‍ ചിത്രങ്ങളുമായിരിക്കും ഇവരുടേത്. സാമൂഹ്യമാധ്യമങ്ങളില്‍ ആഴ്ചകളും മാസങ്ങളും നീളുന്ന നിരീക്ഷണത്തിലൂടെ വ്യക്തികളുടെ സ്വഭാവവും ഇഷ്ടങ്ങളും ഇവര്‍ മനസ്സിലാക്കും. ഫേസ്ബുക്ക് മെസെഞ്ചര്‍ ചാറ്റിങ്ങിലൂടെ സൗഹൃദം സ്ഥാപിച്ച്, ആളുകളില്‍ നിന്നും വാട്‌സ് ആപ്പ് നമ്പറും ഇവര്‍ കൈക്കലാക്കും.

യൂറോപ്പിലോ അമേരിക്കയിലോ ജോലിചെയ്യുന്ന ഡോക്ടര്‍, കോടീശ്വരന്‍, സോഫ്റ്റ് വെയര്‍ കമ്പനി മുതലാളി എന്നിങ്ങനെ വിവിധ തരത്തിലുള്ള മുഖംമൂടികളായിരിക്കും തട്ടിപ്പുകാര്‍ സ്വീകരിക്കുക.

വാട്‌സ് ആപ്പിലൂടെ നടത്തുന്ന നിരന്തരമായ ചാറ്റിങ്ങിലൂടെയും വീഡിയോ കോളിങ്ങിലൂടേയും ഒരു സംശയത്തിനും ഇടനല്‍കാത്ത വിധം ഇരകളുമായി ഇവര്‍ വൈകാരിക വ്യക്തിബന്ധം സ്ഥാപിച്ചെടുക്കും.

പരിചയപ്പെടുന്ന ആളുകളുടെ ജന്മദിനം, വിവാഹ വാര്‍ഷികം, കുട്ടികളുടെ ജന്മദിനം തുടങ്ങിയ അനുയോജ്യമായ ദിവസം മനസ്സിലാക്കി, സുഹൃത്തിന്റെ വക യൂറോപ്പില്‍ നിന്നും ഒരു സര്‍പ്രൈസ് സമ്മാനം അയക്കുന്നുണ്ടെന്നും, അത് പായ്ക് ചെയ്തതിന്റെ ഫോട്ടോ അയച്ചു കൊടുക്കുകയും ചെയ്യുന്നു. ഇര അത് വിശ്വസിക്കുകയും ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയും ചെയ്യും.

രണ്ടോ മൂന്നോ ദിവസത്തിനുശേഷം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ നിന്നും അവിടത്തെ കസ്റ്റംസ് ഉദ്യോഗസ്ഥ എന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീ വിളിക്കുന്നു. നിങ്ങളുടെ പേരില്‍ ഒരു പാഴ്‌സല്‍ എത്തിയിട്ടുണ്ട് എന്നും, അതിന് പ്രോസസിങ്ങ് ഫീ ഇനത്തില്‍ ചെറിയ ഒരു തുക അടക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.

ഇക്കാര്യം ചാറ്റിങ്ങിലൂടെ യൂറോപ്പിലുള്ള സുഹൃത്തിനെ അറിയിക്കുന്നു. ഇന്ത്യയിലേക്ക് പാഴ്‌സല്‍ അയക്കുമ്പോള്‍ മാത്രമാണ് ഇങ്ങനെയുള്ള പ്രോസസിങ്ങ് ഫീസ് ഈടാക്കുന്നുള്ളൂ എന്നും, തങ്ങളുടെ രാജ്യത്ത് ഇതുപോലുള്ള നൂലാമാലകള്‍ ഇല്ലെന്നും, ഇഷ്ടത്തോടെ താന്‍ അയച്ച പാഴ്‌സല്‍ നിരാകരിക്കരുത് എന്നും മറ്റും പറഞ്ഞ് ഇരയെ വീണ്ടും വിശ്വസിപ്പിക്കുന്നു.

എയര്‍പോര്‍ട്ട് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം താരതമ്യേന ചെറിയ തുക ഓണ്‍ലൈന്‍ മുഖേന ഇര കൈമാറുന്നു. രണ്ടോ മൂന്നോ ദിവസത്തിനുശേഷം എയര്‍ പോര്‍ട്ട് അധികൃതര്‍ വീണ്ടും വിളിക്കുന്നു. നിങ്ങളുടെ പേരില്‍ വന്നിരിക്കുന്ന പാഴ്‌സല്‍ ക്ലിയറിങ്ങ് സെക്ഷനില്‍ സ്‌കാനിങ്ങിന് വിധേയമാക്കി എന്നും, അതില്‍ കുറേ സ്വര്‍ണാഭരണങ്ങള്‍, വിലകൂടിയ റോളക്‌സ് വാച്ച്, വിലകൂടിയ ഐഫോണ്‍ മൊബൈല്‍, അന്‍പതിനായിരം ബ്രിട്ടീഷ് പൗണ്ട്, മുതലായവ കാണപ്പെട്ടു എന്ന് അറിയിക്കുകയും, ഇത് ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ കോടികളുടെ മൂല്യമുണ്ട് എന്ന് വിശ്വസിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ, എയര്‍പോര്‍ട്ട് ക്ലിയറിങ്ങ് നിയമമനുസരിച്ച്, പാഴ്‌സല്‍ ബാഗുകളില്‍ ഇത്തരം വിലകൂടിയ വസ്തുക്കള്‍ അയക്കുന്നത് തെറ്റാണെന്നും, ആയതിനാല്‍ പാഴ്‌സല്‍ ബാഗിലെ വസ്തുക്കളുടെ മൂല്യത്തിന്റെ ചെറിയൊരു ശതമാനം കസ്റ്റംസ് ഡ്യൂട്ടി അടക്കണമെന്നും പറയുന്നു. വിശ്വാസം വരുന്നതിനുവേണ്ടി പാഴ്‌സല്‍ ബാഗിലെ വസ്തുക്കളുടെ സ്‌കാനിങ്ങ് ഫോട്ടോകള്‍ എന്ന രീതിയില്‍ വിലകൂടിയ സ്വര്‍ണാഭരണങ്ങളുടേയും പണത്തിന്റേയും ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍ അയച്ചു നല്‍കുന്നു.

ഇക്കാര്യത്തില്‍ അവിശ്വസിക്കാന്‍ തക്കതായ ഒരു സാഹചര്യവും നല്‍കാതെ സുഹൃത്ത് യൂറോപ്പില്‍ നിന്നും വാട്‌സ് ആപ്പിലൂടെ ചാറ്റിങ്ങ് തുടരുന്നു. തനിക്ക് അയച്ചു തന്ന പാഴ്‌സല്‍ ഇതുവരെ ലഭിച്ചില്ലെന്നും, അതിന് കുറച്ചു പണം ഡ്യൂട്ടിയായി അടയ്കുവാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നു പറയുമ്പോള്‍, ആ പാഴ്‌സല്‍ ഒരിക്കലും നിരാകരിക്കരുത് എന്നും, കടം വാങ്ങിയെങ്കിലും അവര്‍ പറഞ്ഞ പണമടച്ച് പാഴ്‌സല്‍ കൈപ്പറ്റണമെന്നും, ആ പാഴ്‌സലിലെ വിലകൂടിയ സ്വര്‍ണാഭരണങ്ങളും പണത്തിന്റേയും മൂല്യം ഇന്ത്യന്‍ രൂപയില്‍ താരതമ്യം ചെയ്യുമ്പോള്‍ കോടികള്‍ ഉണ്ടാകുമെന്നും, ഇരയെ പറഞ്ഞു പ്രലോഭിപ്പിക്കുന്നു.

വികാരപരമായ ഓണ്‍ലൈന്‍ ചാറ്റിങ്ങിലും, എയര്‍പോര്‍ട്ടുകളില്‍ നിന്നും, കസ്റ്റംസ് ഓഫീസുകളില്‍ എന്ന നിലയില്‍ ഉദ്യോഗസ്ഥര്‍ വിളിച്ച് വിശ്വസിപ്പിക്കുന്നതു മൂലം ഇര വീണ്ടും വീണ്ടും ചെറിയ തുകകളായി അവരുടെ എക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നു. തനിക്ക് വലിയ സമ്മാനം കിട്ടാനുള്ളതുകൊണ്ടും ഏറ്റവും വിദഗ്ദമായുള്ള അവരുടെ സംഭാഷണ ശൈലികൊണ്ടും ഇര വീണ്ടും വീണ്ടും പണം നിക്ഷേപിക്കുന്നു. ഇരയില്‍ നിന്നും പണം ആവശ്യപ്പെടുമ്പോള്‍ വിശ്വാസം നിലനിര്‍ത്തുന്നതിനായി തട്ടിപ്പുകാര്‍ പലതരം വിദ്യകളും പ്രയോഗിക്കുന്നു. ഒരു പരാതിക്കാരിയില്‍ നിന്നും പലതവണകളിലായി ചെറിയ ചെറിയ തുകകളായി 30 ലക്ഷം രൂപയോളം തട്ടിയെടുത്തശേഷവും ഇരയുടെ വിശ്വാസം നിലനിര്‍ത്തുന്നതിനുവേണ്ടി അവരുടെ മകന്റെ ജന്മദിനത്തില്‍ പതിനായിരം രൂപ വിലവരുന്ന ഒരു സൈക്കിള്‍ അയച്ചു കൊടുത്ത സംഭവവുമുണ്ടായി.

കടം വാങ്ങിയും സ്വര്‍ണവും ഭൂമിയും വിറ്റുമാണ് പലരും സൈബര്‍ തട്ടിപ്പുകാരുടെ എക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചത്. പണം നിക്ഷേപിച്ച ശേഷവും പരാതിക്കാര്‍ക്ക് സമ്മാന പാഴ്‌സല്‍ ലഭിക്കാതായതോടെ പണം നിക്ഷേപിക്കാന്‍ വിമുഖത കാണിച്ചപ്പോള്‍ തട്ടിപ്പുകാര്‍ ഭീഷണിയും പുറത്തെടുത്തു. ഐപിഎസ് ഉദ്യോഗസ്ഥന്‍ എന്ന് പരിചയപ്പെടുത്തി ഒരാള്‍ ഇരയുടെ ഫോണിലേക്ക് വിളിച്ചു. തങ്ങളുടെ പേരില്‍ പാഴ്‌സലായി അയച്ചിട്ടുള്ള ബാഗിനുള്ളില്‍ സ്വര്‍ണവും പണവും കാണപ്പെട്ടത് ഗുരുതര കുറ്റമാണെന്നും, അത് കസ്റ്റംസ് ഡ്യൂട്ടി നല്‍കി കൈപ്പറ്റിയില്ലെങ്കില്‍ പോലീസ് വന്ന് അറസ്റ്റുചെയ്യുമെന്നും പറഞ്ഞ് അയാള്‍ ഭീഷണിപ്പെടുത്തി. കൈവശമുള്ള മുഴുവന്‍ പണവും നഷ്ടപ്പെടുകയും, ഭൂമിയും സ്വര്‍ണാഭരണങ്ങളും പണയത്തിലാവുകയും ചെയ്തിട്ടും വാഗ്ദാനം ചെയ്ത പാഴ്‌സല്‍ ബാഗ് ലഭിക്കാതിരിക്കുകയും, തുടര്‍ന്ന് അറസ്റ്റ് ഭീഷണി വന്നപ്പോഴാണ് പരാതിക്കാര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കുന്നതിന് എത്തിയത്.

തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ അന്വേഷണം നടന്നുവരികയാണ്.

പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ്:

ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും സമൂഹ മാധ്യമങ്ങളിലൂടെ സൈബര്‍ കുറ്റവാളികള്‍ക്ക് നിങ്ങളുമായി സംവദിക്കാന്‍ സാധിക്കും.

നിങ്ങളുടെ സമൂഹ മാധ്യമ എക്കൌണ്ടുകള്‍ വഴി വരുന്ന ഫ്രണ്ട് റിക്വസ്റ്റുകളോട് സൂക്ഷ്മതയോടെ പെരുമാറുക. തീര്‍ത്തും അറിയപ്പെടാത്തവരെ നിരാകരിക്കുക.

മോഹന വാഗ്ദാനങ്ങളിലും സൌജന്യ സമ്മാനങ്ങളിലും വിശ്വസിക്കാതിരിക്കുക.

നിങ്ങളുടെ ഫ്രണ്ട് റിക്വസ്റ്റില്‍ വരുന്ന ആളുകളുടെ പ്രൊഫൈല്‍ യഥാര്‍ത്ഥമാകണമെന്നില്ല.

ഓണ്‍ലൈനിലൂടെ പണം ആവശ്യപ്പെടുകയും, വ്യക്തിഗത വിവരങ്ങള്‍ ചോദിക്കുകയും ചെയ്യുമ്പോള്‍ ആ വിവരം നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക. ഏതു അവസരത്തിലും രാത്രി പകല്‍ ഭേദമന്യേ തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനിലേക്ക് ടെലഫോണില്‍ വിളിച്ച് ചോദിക്കാവുന്നതാണ്.

സൈബര്‍ലോകത്ത് അറിയപ്പെടാത്ത സുഹൃത്തിന്റെ വൈകാരിക മെസേജുകളിലും വീഡിയോ ചാറ്റിങ്ങ് നിര്‍ദ്ദേശങ്ങളിലും വീഴാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുക.

എയര്‍പോര്‍ട്ടുകളില്‍ നിന്നും, കസ്റ്റംസ് ഓഫീസുകളില്‍ നിന്നും യഥാര്‍ത്ഥ ഉദ്യോഗസ്ഥര്‍ നിങ്ങളെ അവരുടെ മൊബൈല്‍ ഫോണ്‍ നമ്പറില്‍ നിന്നും വിളിക്കുകയില്ല. അവരോട് അവര്‍ ജോലി ചെയ്യുന്ന ഓഫീസിലെ ലാന്റ്‌ഫോണ്‍ നമ്പര്‍ ചോദിക്കുക. ഓഫീസ് വിലാസം ചോദിക്കുക. അറിവുള്ളവരുമായി വിവരങ്ങള്‍ പങ്കിടുക. എയര്‍പോര്‍ട്ട്, കസ്റ്റംസ് തുടങ്ങിയ എല്ലാ ഒദ്യോഗിക സേവനങ്ങള്‍ക്കും ഓഫീഷ്യല്‍ വെബ്‌സൈറ്റ് വിലാസം ഉണ്ടായിരിക്കും.