കൊവിഡ് സുരക്ഷാ ചട്ടങ്ങളുടെ പേരില്‍ വ്യാപാരികളെ മാത്രം പീഡിപ്പിക്കുന്നു: വ്യാപാരി വ്യവസായി സമിതി

Update: 2021-07-09 09:10 GMT

കോഴിക്കോട്: കോവിഡ് സുരക്ഷാ ചട്ടങ്ങളുടെ പേരില്‍ വ്യാപാരികളെ മാത്രം പീഡിപ്പിക്കുകയാണെന്ന് വ്യാപാരി വ്യവസായി സമിതി. ടി.പി.ആറിന്റെ പേരില്‍ കടകള്‍ മാത്രം അടച്ചിടണമെന്ന നിബന്ധന ജില്ലാ ഭരണകൂടവും സര്‍ക്കാരും പുനഃപരിശോധിക്കണമെന്ന് സമിതി കോഴിക്കോട് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. കൂടുതല്‍ ജനത്തിരക്ക് ഉണ്ടാവുന്ന മദ്യവില്‍പനശാലകളും പൊതു വാഹനസര്‍വ്വീസും തുറന്ന് കൊടുത്ത കേരളത്തില്‍ കടകള്‍ മാത്രം അടച്ചിടുന്നതെന്തിനാണെന്ന് അധികാരികള്‍ വ്യക്തമാക്കണം.

വ്യാപാരികള്‍ക്ക് വ്യാപകമായി ടെസ്റ്റിങ്ങ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് കട തുറക്കാന്‍ അനുമതി നല്‍കണം. 'വീട്ടില്‍ നിന്ന് പുറത്തേക്ക് പോകേണ്ടവരെയും ടെസ്റ്റിന് വിധേയരാക്കിയാല്‍ നിര്‍ഭയമായി വ്യാപാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയും. കൊവിഡ് സുരക്ഷാ ചട്ടങ്ങള്‍ നടപ്പാക്കുമ്പോള്‍ വ്യാപാരികളെ പരിഗണിക്കാതെ ഉത്തരവിടുന്നവര്‍ യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറണം.

പ്രതിമാസ ശമ്പളവും മറ്റ് അലവന്‍സുകളും ലഭിക്കുന്നവര്‍ ഒഴികെയുള്ളവര്‍ കൊവിഡ് കാരണം കടുത്ത ദാരിദ്യത്തിലേക്കാണ് പോകുന്നത്. വാടകയും വൈദ്യുതി ചാര്‍ജും ബില്‍ഡിങ്ങ് ടാക്‌സും അടക്കാനാവാതെ ദുരന്ത മുഖത്താണ് വ്യാപാരികള്‍ ഉള്ളത്. ഒന്നര വര്‍ഷത്തിലധികമായി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിച്ച വ്യാപാരി സമൂഹത്തിന് ഇനിയും നിയന്ത്രണങ്ങള്‍ അംഗീകരിക്കാനാവില്ല. വ്യാപാരികളെ കൂടി പരിഗണിക്കുന്ന നയം സര്‍ക്കാര്‍ നടപ്പിലാക്കണം. അടിച്ചേല്‍പിച്ച നിയന്ത്രണങ്ങളാണ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ വലിയ ജനത്തിരക്ക് സൃഷ്ടിക്കുന്നതെന്നും യോഗം വിലയിരുത്തി.

ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുള്‍ ഗഫൂര്‍, സി കെ വിജയന്‍, ടി മരയ്ക്കാര്‍, കെ സോമന്‍, കെ എം റഫീഖ്, കെ സുധ, സി വി ഇക്ബാല്‍, എ പി ശ്രീജ, അബ്ദുള്‍ ഗഫൂര്‍ രാജധാനി, സന്തോഷ് സെബാസ്റ്റ്യന്‍, ഡി എം ശശീന്ദ്രന്‍ പങ്കെടുത്തു