ഉച്ചഭാഷിണി ഉപയോഗം: ബംഗളൂരുവിലെ ക്രിസ്ത്യന്‍ പള്ളിയില്‍ അതിക്രമിച്ചു കയറി ഹിന്ദുത്വരുടെ ഭീഷണി

ഇതിനിടെ പോലിസ് സ്ഥലത്തെത്തി ഹിന്ദുത്വരെ പറഞ്ഞയച്ചു. എന്നാല്‍ ആരാധനാലയത്തില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയതിന് ആരെയും കസ്റ്റഡിയിലെടുത്തില്ല.

Update: 2021-03-20 06:20 GMT

ബംഗളൂരു: ക്രിസ്ത്യന്‍ പള്ളിയില്‍ ഉച്ചഭാഷിണിയിലൂടെ പ്രാര്‍ഥന നടത്തിയതിന്റെ പേരില്‍ ഹിന്ദുത്വര്‍ പള്ളിയിലെത്തി ഭീഷണി മുഴക്കി. രാത്രി പ്രാര്‍ഥന നടക്കുന്നതിനിടിയിലാണ് ഒരു സംഘം പള്ളിയില്‍ അതിക്രമിച്ചു കയറി പ്രാര്‍ഥന നിര്‍ത്താന്‍ ആവശ്യപ്പെടുകയും പുരോഹിതനെ ഉള്‍പ്പടെ ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഉച്ചഭാഷിണി തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി.


പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ ശ്രമിച്ചതായി പാസ്റ്റര്‍ പീറ്റര്‍ ബെഞ്ചമിന്‍ പറഞ്ഞു. ഭീഷണിയുമായി എത്തിയ ഹിന്ദുത്വരോട് ഓഫീസിലിരുന്ന് സംസാരിക്കാമെന്ന് പറഞ്ഞെങ്കിലും അവര്‍ തയ്യാറായില്ല എന്നും പീറ്റര്‍ ബെഞ്ചമിന്‍ പറഞ്ഞു. എഫ്ബി ലൈവിലൂടെ പുരോഹിതന്‍ തന്നെയാണ് ഹിന്ദുത്വര്‍ ഭീഷണിപ്പെടുത്തുന്ന കാര്യം പുറത്തുവിട്ടത്. 'ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ലൈസന്‍സ് ഉണ്ടോ എന്നും എന്തിനാണ് ഉപയോഗിക്കുന്നത് എന്നുമായിരുന്നു ഹിന്ദുത്വരുടെ ചോദ്യം. ഇതിനു മറുപടിയായി എന്തുകൊണ്ടാണ് ക്ഷേത്രത്തില്‍ മണി ആവശ്യമെന്ന് ചോദിച്ചുവെന്നും അതിന് ഉത്തരമുണ്ടായില്ല എന്നും പാസ്റ്റര്‍ പറഞ്ഞു. ഇതിനിടെ പോലിസ് സ്ഥലത്തെത്തി ഹിന്ദുത്വരെ പറഞ്ഞയച്ചു. എന്നാല്‍ ആരാധനാലയത്തില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയതിന് ആരെയും കസ്റ്റഡിയിലെടുത്തില്ല.


'ഞങ്ങള്‍ സ്വതന്ത്ര ഇന്ത്യയിലാണ് ജീവിക്കുന്നതെന്നും മറ്റുള്ളവര്‍ക്ക് ആരാധനയ്ക്ക് അവകാശമുണ്ടെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമുണ്ട്, കാര്യങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥന ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ആരാധനാ സേവനങ്ങള്‍ നടത്തുന്നതിനുള്ള എല്ലാ പ്രോട്ടോക്കോളുകളും അളവുകളും ഞങ്ങള്‍ പിന്തുടരുന്നു. എല്ലാ ക്രിസ്ത്യാനികള്‍ക്കും ഇത് വിലപ്പെട്ടതും പവിത്രവുമായ സമയമാണ്, കാരണം 40 ദിവസത്തെ പ്രാര്‍ത്ഥനാ യോഗം ഏപ്രിലില്‍ അവസാനിക്കും. ദൈവത്തിന്റെ സഹായത്തിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. ' പാസ്റ്റര്‍ പീറ്റര്‍ ബെഞ്ചമിന്‍ വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി.