ടിഷര്‍ട്ട് ധരിച്ച കോണ്‍ഗ്രസ് എംഎല്‍എയെ ഗുജറാത്ത് നിയമസഭയില്‍ നിന്ന് പുറത്താക്കി

Update: 2021-03-15 15:11 GMT

ഗാന്ധിനഗര്‍: ടി ഷര്‍ട്ട് ധരിച്ച് നിയമസഭയിലെത്തിയ എംഎല്‍എയെ സ്പീക്കര്‍ സഭയില്‍ നിന്ന് ഇറക്കിവിട്ടു. ടിഷര്‍ട്ട് ധരിച്ചെത്തിയ എംഎല്‍എ വിമല്‍ ചുദാസാമയെയാണ് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി പുറത്താക്കിയത്. സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതില്‍ എംഎല്‍എ പരാജയപ്പെട്ടുവെന്ന് സ്പീക്കര്‍ വിശദീകരിച്ചു.

സഭയില്‍ ടി ഷര്‍ട്ട് ധരിക്കരുതെന്നും സഭയുടെ അന്തസ്സും ആഭിചാത്യവും കാത്തുസൂക്ഷിക്കാന്‍ അംഗങ്ങള്‍ തയ്യാറായിരിക്കണെന്നും സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ സ്പീക്കറുടെ നടപടിയെ പ്രതിപക്ഷം എതിര്‍ത്തു. അംഗങ്ങളുടെ വസ്ത്രത്തെക്കുറച്ചുപറയുന്ന നിയമങ്ങളൊന്നുമില്ലെന്ന് പ്രതിപക്ഷം വാദിച്ചെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല.

ഏതാനും ആഴ്ച മുമ്പ ഇതേ എംഎല്‍എ ടിഷര്‍ട്ട് ധരിച്ച് സഭയിലെത്തിയിരുന്നു. ടിഷര്‍ട്ട് ധരിക്കരുതെന്ന് സ്പീക്കര്‍ അന്നും മുന്നറിയിപ്പു നല്‍കിയിരുന്നു. ഷര്‍ട്ടോ കുര്‍ത്തയോ മാത്രമേ ധരിക്കാവൂ എന്നാണ് സ്പീക്കറുടെ നിലപാട്.

സോമ്‌നാഥ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് വിമല്‍ ചുദാസാമ. പുറത്താക്കും മുമ്പ് അതിനു മുമ്പ് മുന്നറിയിപ്പു നല്‍കിയ കാര്യം സ്പീക്കര്‍ എംഎല്‍എയെ അറിയിക്കുകയും വസ്ത്രം മാറി സഭയിലെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.

താന്‍ വോട്ട് വാങ്ങിയത് ടി എര്‍ട്ട് ധരിച്ചുകൊണ്ടാണെന്നാണ് എംഎല്‍എയുടെ നിലപാട്. തന്റെ ടി ഷര്‍ട്ടിന് ജനങ്ങളുടെ അനുമതിയുണ്ടെന്നും അദ്ദേഹം വാദിച്ചു. സ്പീക്കര്‍ തന്റെ വോട്ടര്‍മാരെ അവമതിച്ചുവെന്നും എംഎല്‍എ കുറ്റപ്പെടുത്തി.

എംഎല്‍എ എങ്ങനെയാണ് വോട്ട് നേടിയത് എന്നത് തന്റെ പ്രശ്‌നമല്ലെന്നും സ്പീക്കറുടെ ഉത്തരവ് അംഗം നടപ്പാക്കിയില്ലെന്നും മാനിച്ചില്ലെന്നും സ്പീക്കറും കുറ്റപ്പെടുത്തി. സഭ ഒരു കളിക്കളമല്ലെന്നും പ്രോട്ടോകോള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ ടി ഷര്‍ട്ട് ധരിച്ച ഹാജരായ മന്ത്രി ജയേഷ് റദാദിയക്കും സ്പീക്കര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.