എന്തിനാണ് അര്‍നബിനെ മഹാരാഷ്ട്ര പോലിസ് അറസ്റ്റ് ചെയ്തത്?

Update: 2020-11-04 09:28 GMT

മുംബൈ: 2018 ലെ ആത്മഹത്യാക്കേസുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവി ഉടമയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍നബ് ഗോസ്വാമിയെ ബുധനാഴ്ച മഹാരാഷ്ട്ര പോലിസ് അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കൊങ്കണ്‍ റേഞ്ച് ഐ.ജി സഞ്ജയ് മൊഹിത്ത് പറഞ്ഞു. ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെയും അമ്മ കുമുദ് നായിക്കിന്റെയും മരണവുമായി ബന്ധപ്പെട്ടാണ് അര്‍നബിനെ അറസ്റ്റ് ചെയ്തത്.

ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിനെയും അമ്മ കുമുദ് നായിക്കിനെയും 2018 മെയ് മാസത്തില്‍ അലിബാഗിലെ അവരുടെ ബംഗ്ലാവില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുമുദിന്റെ മൃതദേഹം വീടിന്റെ താഴത്തെ നിലയില്‍ സോഫയിലായിരുന്നു കിടന്നിരുന്നത്. അന്‍വേ ഒന്നാം നിലയില്‍ തൂങ്ങിനില്‍ക്കുകയുമായിരുന്നു. വീട്ടിലെത്തിയ പരിചാരകനാണ് ആദ്യം മരിച്ച വിവരം പുറത്തറിയിച്ചത്.

അന്‍വേ ആത്മഹത്യ ചെയ്തതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ തെളിഞ്ഞു. എന്നാല്‍ അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയിരിക്കുകയാണ്. അന്‍വേ നായിക്ക് തന്നെ മാതാവിനെ കൊന്നശേഷം ആത്മഹത്യ ചെയ്തിരിക്കുമെന്നാണ് പോലിസിന്റെ നിഗമനം.

വീട്ടില്‍ നിന്ന്് പോലിസ് ഒരു ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നു. തന്റെ കമ്പനിക്ക് മൂന്ന് കമ്പനികള്‍ കുടിശ്ശിക വരുത്തിയിരിക്കയാണെന്നും താന്‍ കടക്കെണിയിലാണെന്നും ഈ സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് കടക്കുന്നതെന്നും ആത്മഹത്യാകുറിപ്പില്‍ സൂചിപ്പിച്ചു. മൂന്ന് കമ്പനിയുടമകളുടെ പേരും കുറിപ്പിലുണ്ടായിരുന്നു- ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകന്‍ അര്‍നബ് ഗോസ്വാമി, ഐകാസ്റ്റ് എക്‌സ് / സ്‌കീമീഡിയയിലെ ഫിറോസ് ഷെയ്ഖ്, സ്മാര്‍ട്ട് വര്‍ക്ക്‌സിന്റെ നിതീഷ് സര്‍ദ എന്നിവരെയാണ് പേരെടുത്ത് പറഞ്ഞിരുന്നത്. 

അന്‍വേ നായിക്കിന്റെ ആത്മഹത്യാകുറിപ്പ്‌

 

ഈ മൂന്നു കമ്പനികളും നായിക്കിന്റെ കോണ്‍കോഡ് ഡിസൈന്‍ പ്രൈവറ്റ് ലിമിറ്റഡിന് 83 ലക്ഷം, 4 കോടി, 55 ലക്ഷം എന്നിങ്ങനെ പണം നല്‍കാനുണ്ടെന്നാണ് കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. അന്‍വേ കടക്കെണിയിലാണെന്ന കാര്യം പിന്നീട് പോലിസ് സ്ഥിരീകരിച്ചു. നിരവധി കോണ്‍ട്രാക്ടര്‍മാര്‍ക്ക് പണവും നല്‍കാനുണ്ട്. പണം നല്‍കാത്തിനെ തുടര്‍ന്ന് ഭീഷണിപ്പെടുത്തിയ ഒരു കോണ്‍ട്രാക്റ്റര്‍ക്കെതിരേ നായിക്ക് കേസും കൊടുത്തിരുന്നു. എന്നാല്‍ തനിക്കെതിരേ ഉന്നയിക്കപ്പെട്ട ആരോപണം അര്‍നബ് നിഷേധിച്ചു. താന്‍ പണം തിരിച്ചുകൊടുത്തതായും അദ്ദേഹം മൊഴികൊടുത്തു.

റായ്ഗഡ് പോലിസാണ് കേസ് അന്വേഷിച്ചത്. ഏപ്രില്‍ 2019ന് കേസ് അവസാനിപ്പിച്ച് കോടതിയില്‍ ഹരജി നല്‍കി. കോടതി അതംഗീകരിച്ചു. ഗോസ്വാമിയടക്കമുളളവര്‍ക്കെതിരേ പോലിസിന് തെളിവും കണ്ടെത്താനായില്ല.

ഈ വര്‍ഷം മെയ് മാസത്തില്‍ അന്‍വേയുടെ മകള്‍ കേസ് വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെ സമീപിച്ചു. നായിക്കിന്റെ മകള്‍ തന്നെ സമീപിച്ചതായും പോലിസിന്റെ അന്വേഷണം ശരിയായ രീതിയിലായിരുന്നില്ലെന്ന് തന്നോട് പരാതിപ്പെട്ടതായും ആഭ്യന്തര മന്ത്രി അന്നുതന്നെ ട്വീറ്റും ചെയ്തിരുന്നു. തന്റെ പിതാവിനെയും മുത്തശ്ശിയെയും അര്‍നബും മറ്റുള്ളവരും മരണത്തിലേക്ക് തള്ളിവിടുകയായിരുന്നെന്നായിരുന്നു മകളുടെ പരാതി. അര്‍നബ് 83 ലക്ഷം കുടിശ്ശിക വരുത്തിയ കാര്യത്തെ സംബന്ധിച്ച് അന്വേഷണം നടത്തിയില്ലെന്നും മകള്‍ പറഞ്ഞു. കേസില്‍ തുടരന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി ഉത്തരവിട്ടു.

ഈ വര്‍ഷം മെയ് മാസത്തില്‍ ആഭ്യന്തര വകുപ്പ് കേസ് സിഐഡിക്ക് കൈമാറി. കേസ് അവസാനിപ്പിച്ച റായ്ഗഡ് കോടതി തന്നെ കേസില്‍ പുനഃരന്വേഷണം നടത്താനുള്ള അനുമതിയും നല്‍കിയിരുന്നതായി പോലിസ് പറഞ്ഞു. അതേസമയം ഗോസ്വാമിക്കെതിരെ നിലവില്‍ കേസെടുത്തിട്ടില്ലെന്നാണ് സിഐഡി ഉദ്യോഗസ്ഥര്‍ വാര്‍ത്താമാധ്യമങ്ങളോട് പറഞ്ഞത്.

മഹാരാഷ്ട്ര പോലിസ് അര്‍നബിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. പണമടച്ചതിന് തെളിവ് നല്‍കുകയാണെങ്കില്‍ അദ്ദേഹത്തെ വിട്ടയക്കുകയും അല്ലെങ്കില്‍ കുറ്റപത്രം നല്‍കുകയും ചെയ്യുമെന്നും പോലിസ് പറഞ്ഞു.

നിലവില്‍ അര്‍നബ് പ്രതിയായ ടിആര്‍പി വിവാദവുമായി ഈ കേസിന് ബന്ധമില്ലെന്നതാണ് ശ്രദ്ധേയമായ വസ്തുത.