മെഡിക്കല്‍ കോളജിനു പുറത്ത് ആദ്യ പ്ലാസ്മ തെറാപ്പി ചികില്‍സ; ബഹുമതിയുമായി മാനന്തവാടി ജില്ലാ ആശുപത്രി

Update: 2020-08-04 12:49 GMT

പിസി അബ്ദുല്ല

കല്‍പ്പറ്റ: സംസ്ഥാനത്ത്ആദ്യമായി പ്ലാസ്മ തെറാപ്പി ചികില്‍സ വിജയിച്ച ബഹുമതിയില്‍ മാനന്തവാടി ജില്ലാ ആശുപത്രി. പ്ലാസ്മ തെറാപ്പിയിലൂടെ കൊവിഡ് ഭേദമായ തൊണ്ടര്‍നാട് സ്വദേശികളായ ലിനീഷും അനീഷും ഇന്ന് ആശുപത്രി വിട്ടു. ജൂലായ് 18 നാണ് ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഗം ഭേദമായ ആദ്യ കൊവിഡ് രോഗികളാണ് ഇരുവര്‍ക്കും പ്ലാസ്മ നല്‍കിയത്.ഇവര്‍ക്കൊപ്പം പ്ലാസ്മ തെറാപ്പിക്ക് വിധേയമായി കൊവിഡ് നെഗറ്റീവ് ആയ പേര്യ സ്വദേശി റെജി ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജില്‍ മരിച്ചിരുന്നു. അനീഷിനെയും ലിനീഷിനെയുംയാത്രയാക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ലയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുകയും എത്തിയിരുന്നു. പ്ലാസ്മ തൊറാപ്പിആരോഗ്യ വകുപ്പിന്റെ കൂട്ടായ്മയുടെ വിജയമെന്ന് വയനാട്ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക പറഞ്ഞു. 


കൊവിഡ്19 രോഗികള്‍ക്ക് പ്ലാസ്മ ചികില്‍സ നല്‍കി രോഗികള്‍ രോഗമുക്തി നേടിയതോടെ സംസ്ഥാന ചരിത്രത്തില്‍ ഇടം നേടുകയാണ് മാനന്തവാടിയിലെ ജില്ലാ ആശുപത്രി. സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണ് പ്ലാസ്മ തൊറാപ്പി ചികില്‍സ നടത്തുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ ആശുപത്രിയില്‍ പ്ലാസ്മ ചികില്‍സ നടത്തുന്നത്. ആദ്യ ചികില്‍സ തന്നെ വിജയമായതിന്റെ സന്തോഷത്തിലാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും.

ഡോക്ടര്‍മാരോടും നഴ്‌സുമാരോടും ആരോഗ്യ പ്രവര്‍ത്തകരോടും തനിക്ക് കടപ്പാടുണ്ടെന്ന് രോഗമുക്തി നേടിയ ലിനീഷും അനീഷും പറഞ്ഞു. ജില്ലാ ഭരണകൂടത്തോടും ആരോഗ്യ വകുപ്പിനോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും ഇരുവരും വ്യക്തമാക്കി. ജില്ലാ കലക്ടര്‍ പൂച്ചെണ്ടു നല്‍കി യാത്രയാക്കിയപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത തങ്ങളുടെ കടപ്പാട് കലക്ടര്‍ക്ക് മുന്‍പില്‍ അവര്‍ പറയുകയും ചെയ്തു. ജില്ലാ ഭരണകൂടത്തോടും കൂടപ്പിറപ്പുകളെ പോലെ തങ്ങളെ പരിച്ചരിച്ച ഡോക്ടര്‍മാരോടും നഴ്‌സ്മാരോടും ആരോഗ്യ പ്രവര്‍ത്തകരോടും ഇരുവരും നന്ദി പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ ആശുപത്രിയില്‍ പ്ലാസ്മ ബാങ്ക്, പ്ലാസ്മ തെറാപ്പി ആരംഭിച്ചത്. ഇതുവരെ 15 പേരുടെ പ്ലാസ്മ എടുത്തതില്‍ കൊവിഡ് രോഗികളായ മൂന്ന് പേര്‍ക്ക് പ്ലാസ്മ തെറാപ്പി നല്‍കിക്കഴിഞ്ഞു. ഇതില്‍ രോഗമുക്തി നേടിയ 2 പേരാണ് ഇന്ന് ആശുപത്രി വിട്ടത്.