കേന്ദ്ര ഭരണപ്രദേശങ്ങളിലെ വൈദ്യതി വിതരണം പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കുമെന്ന് ധനമന്ത്രി

Update: 2020-05-16 14:49 GMT

ന്യൂഡല്‍ഹി: രാജ്യത്തെ കേന്ദ്ര ഭരണപ്രദേശങ്ങളിലെ വൈദ്യുതി വിതരണം പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഇത് പുതുക്കിയ താരിഫ് നയങ്ങള്‍ക്കനുസരിച്ചായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

വൈദ്യുതി വിതരണ കമ്പനികള്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ ബാധ്യതയാണെന്നാരോപിച്ചാണ് കേന്ദ്രം ഇപ്പോള്‍ ഇവ സ്വകാര്യവല്‍ക്കരിക്കുന്നത്. ഇവ സ്വകാര്യമേഖലയിലേക്ക് നല്‍കുക മേഖലയെ ലാഭാധിഷ്ടിതമാക്കാമെന്നും സര്‍ക്കാര്‍ പറയുന്നു. രാജ്യത്തെ വ്യവസായ മേഖലയെ ശക്തിപ്പെടുത്താനും വൈദ്യുതി ഉല്പാദനമേഖലയെ കാര്യക്ഷമമാക്കാനും സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.

പശ്ചാത്തല മേഖലയില്‍ 8,100 കോടിയുടെ വിജിപി(പദ്ധതികളില്‍ അധികം ആവശ്യമായ തുക) ഫണ്ടിങ് സ്‌കീമും സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. ഓരോ പദ്ധതിയുടെയും 30 ശതമാനം വരെ അധിക ചെലവിനുള്ള തുകയെന്നോ ഗ്രാന്റ് എന്ന നിലയിലോ സര്‍ക്കാര്‍ നേരിട്ട് വഹിക്കും. സംസ്ഥാന സര്‍ക്കാരും കേന്ദ്ര മന്ത്രിസഭയും വിഭാവനം ചെയ്യുന്ന പദ്ധതികള്‍ക്കായിരിക്കും ഈ സൗകര്യം ഉണ്ടായിരിക്കുക. കൊവിഡ് പാക്കേജായി 20 ലക്ഷം കോടി നീക്കിവച്ചതിന്റെ വിശദാംശങ്ങള്‍ വിശദീകരിക്കുന്നതിന് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.  

Tags: