വിദേശരാജ്യത്തു നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിന് മാര്‍ഗരേഖയുണ്ടാക്കണമെന്ന് പ്രവാസി ലീഗല്‍ സെല്‍

Update: 2020-05-02 14:34 GMT

ന്യൂഡല്‍ഹി: കൊവിഡിനെത്തുടര്‍ന്ന് വിദേശരാജ്യത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി മാര്‍ഗരേഖയുണ്ടാകണമെന്ന ആവശ്യവുമായി പ്രവാസി ലീഗല്‍ സെല്‍. ഇക്കാര്യമുന്നയിച്ചു പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാമാണ് കേന്ദ്ര വിദേശകാര്യ മന്ദ്രാലയത്തിന് നിവേദനം നല്‍കിയത്.

സൈനിക കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ച് പ്രവാസി ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. കൂടാതെ വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ എംബസികള്‍ മുഖേനെ രജിസ്‌ട്രേഷന്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം സ്വാഗതാര്‍ഹമാണെന്നും നിവേദനത്തില്‍ പറയുന്നു.

ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച ഹരജി സുപ്രിം കോടതിയുടെ പരിഗണയിലാണ്. ഈ ഹരജി പരിഗണിച്ച കോടതി ഹരജിയെ ഒരു ഒരു നിവേദനമായികണ്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നാലാഴ്ചക്കകം വീണ്ടും പരിഗണിക്കുമെന്നും ഏപ്രില്‍ മാസം പതിമൂന്നാം തിയ്യതി പാസ്സാക്കിയ ഉത്തരവില്‍ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം മുമ്പാകെ പ്രവാസി ലീഗല്‍ സെല്‍ നിവേദനം സമര്‍പ്പിച്ചത്.

വിദേശരാജ്യത്തു നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെടുന്നു. ഇന്ത്യയിലേക്ക് കൊണ്ടുവരുന്നവരുടെ മുന്‍ഗണനാക്രമമുള്‍പ്പെടെ മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തണമെന്നും ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന 300 ഓളം ഗര്‍ഭണികളെ യുദ്ധകാലാടിസ്ഥാനത്തില്‍ കൊണ്ടുവരണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

ഇതുകൂടാതെ സാമ്പത്തികമായി വിഷമത അനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരെ ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് ഉപയോഗിച്ച് സൗജന്യ വിമാന ടിക്കറ്റ് നല്‍കി നാട്ടിലെത്തിക്കണമെന്നും ജോലി നഷ്ട്ടപ്പെട്ട് തിരിച്ചുവരുന്നവര്‍ക്കായി ഒരു പുനരധിവാസ പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.