ചെട്ടിപ്പടി നെടുവ സിഎച്ച്‌സിയിലെ ദുരവസ്ഥയില്‍ വ്യാപക പ്രതിഷേധം

Update: 2020-03-12 11:00 GMT

പരപ്പനങ്ങാടി: ചെട്ടിപ്പടി നെടുവ സിഎച്ച്‌സിയിലെ ദുരവസ്ഥയില്‍ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമാവുന്നു. 9 ഡോക്ടര്‍മാരുണ്ടെങ്കിലും സ്ഥിരമായി എത്തുന്നത് നാല് പേര്‍ മാത്രം. ബാക്കിയുള്ളവര്‍ പുറത്ത് ഡ്യൂട്ടിയിലാണെന്നും ലീവാണെന്നുമൊക്കെയാണ് മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്. ഉള്ള ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകള്‍ മിക്കതും പുറമെ നിന്നു വാങ്ങേണ്ടിയും വരുന്നു. ഫാര്‍മസിയില്‍ ഒരാള്‍ മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ ഫാര്‍മസിക്കു മുന്‍പില്‍ രോഗികളുടെ നീണ്ട നിര മണിക്കൂറുകളോളം കാണപ്പെടുന്നു. നഗരസഭ രണ്ട് പേരെ ഫാര്‍മസിയിലേക്ക് നിയോഗിച്ചിട്ട് പതിനഞ്ച് ദിവസമായെന്നു പറയുന്നുണ്ടെങ്കിലും ആരും ഇതുവരെ ഫാര്‍മസിയില്‍ ജോലിക്കെത്തിയിട്ടില്ല. തീരദേശവാസികളടക്കമുള്ള നൂറുക്കണക്കിന് രോഗികളുടെ ഏക ആശ്രയമാണ് ഇത്.

സര്‍ക്കാറും നഗരസഭയും അനങ്ങാപ്പാറ നയം സ്വീകരിച്ച് ഇനിയും മുന്നോട്ടു പോകുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. ഫാര്‍മസിയില്‍ ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ പ്രതിപക്ഷ നേതാവ് ദേവന്‍ ആലുങ്ങലിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ പ്രതിഷേധ പ്രകടനം നടത്തി. വിഷയത്തില്‍ മെഡിക്കല്‍ ഓഫീസര്‍ മുന്‍കൈ എടുത്ത് തക്കതായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി ഡവലപ്‌മെന്റ് ഫോറം (പി.ഡി.എഫ്) ഭാരവാഹികള്‍ ടി.അബ്ദുല്‍ റഹീം, റഹീം കുണ്ടൂര്‍, ഉമ്മര്‍ പുത്തരിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ഓഫീസറെ തടഞ്ഞു. ഒരാഴ്ചക്കകം വിഷയം പരിഹരിക്കുമെന്ന ഉറപ്പിലാണ് സമരപരിപാടി അവസാനിപ്പിച്ചത്.