നീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ ചാംപ്യന്‍ഷിപ്പിനിടെ മരണപ്പെട്ട നിദാ ഫാത്തിമയുടെ പിതാവ്

Update: 2023-03-27 07:00 GMT

ആലപ്പുഴ: നാഗ്പൂരില്‍ നടന്ന ദേശീയ ജൂനിയര്‍ സൈക്കിള്‍ പോളോ ചാംപ്യന്‍ഷിപ്പിനിടെ മരണപ്പെട്ട കേരളാ ടീം അംഗം നിദാ ഫാത്തിമ മരണപ്പെട്ട സംഭവത്തില്‍ നീതി തേടി പിതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ഒരു അസുഖവും ഇല്ലാതെ സന്തോഷത്തോടെ യാത്ര പുറപ്പെട്ട എന്റെ മകള്‍ മരിക്കാന്‍ ഉണ്ടായ യഥാര്‍ത്ഥ കാരണം അറിയാന്‍ എന്റെ മനസ്സ് വെമ്പല്‍ കൊള്ളുകയാണെന്നും എന്റെ മകള്‍ മരിച്ചിട്ട് 3 മാസക്കാലം കഴിഞ്ഞിട്ടും മരണകാരണം എന്താണെന്ന് അറിയാന്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് കൂടി ഇതുവരെ ലഭിച്ചിട്ടില്ല എന്നത് എന്നെ വിഷമത്തില്‍ ആക്കുന്നുവെന്നും പിതാവ് ശിഹാബുദ്ദീന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

    ഓട്ടോ ഡ്രൈവറായ ആലപ്പുഴ കക്കായം സ്വദേശി ഷിഹാബുദ്ദീന്‍ സ്‌കൂള്‍ ബസ് ഡ്രൈവറാണ്. നാഗ്പൂരില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ സൈക്കിള്‍ പോളോ ചാംപ്യന്‍ഷിപ്പിനിടെ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചെന്നാണ് നിദ ചികിത്സതേടിയ നാഗ്പുരിലെ ശ്രീകൃഷ്ണ ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നത്. മരണം നടന്ന ഒരു മാസത്തിന് ശേഷമാണ് ഷിഹാബിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചത്. അതും നാഗ്പുരിലെ മലയാളി അസോസിയേഷനുകള്‍ പല ഓഫിസുകളും കയറിയിറങ്ങിയിട്ടാണ് ലഭിച്ചത്. മരണ കാരണം എന്താണെന്ന് ഇതില്‍ കൃത്യമായി പറയുന്നില്ല. സാംപിളുകളും മറ്റും പതോളജി ലാബുകളിലേക്ക് അയക്കാനുള്ള നിര്‍ദേശമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഭക്ഷ്യവിഷബാധയാണെന്ന് അതില്‍ പറയുന്നില്ല. ഭക്ഷണത്തിന്റെ സാംപിളും ലാബിലേക്ക് അയക്കാന്‍ പറഞ്ഞിട്ടുണ്ട്. എല്ലാം അയച്ചു. മൂന്ന് മാസമായി കാത്തിരിപ്പ് തുടരുകയാണ്, ഇതുവരെ മറ്റൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഷിഹാബ് പറയുന്നു.

എ ശിഹാബുദ്ദീന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അത്യന്തം വ്യസനത്തോടുകൂടിയാണ് ഇങ്ങനെ ഒരു വിഷയം ഞാന്‍ പോസ്റ്റ് ചെയ്യുന്നത്. ഒരുപക്ഷേ പ്രിയപ്പെട്ട മകള്‍ നഷ്ട്ടപെട്ട ഒരു പിതാവിന്റെ വേദന ആകാം. വളരെ ഏറെ അഗ്രഹത്തോടുകൂടി കേരളത്തിനുവേണ്ടി സൈക്കിള്‍ പോളോ കളിക്കുവാന്‍ നാഗ്പൂരിലെക്ക് പോയ എന്റെ പൊന്നോമന മകള്‍ ഫാത്തിമ നിദ മത്സരത്തില്‍ വിജയിച്ചു സന്തോഷത്തോടുകൂടി തിരികെ എത്തും എന്ന് പ്രതീക്ഷിച്ചിരുന്ന എന്റെ കുടുംബത്തിലേക്ക് മകളുടെ ചേതനയറ്റ ശരീരം ആണ് എത്തിയത്, എന്റെ പൊന്നോമനയുടെ വേര്‍പാട് ഉണ്ടാക്കിയ മുറിവില്‍നിന്നും അവളുടെ ഉമ്മി ഇതുവരെ മുക്ത ആയിട്ടില്ല. മകളെ കുറിച്ചുള്ള ഓര്‍മകളില്‍ കഴിയുന്ന എന്റെ ഭാര്യയെ തനിച്ചാക്കി എനിക്ക് ജോലിക്ക് പോകുവാന്‍കൂടി ഭയമാണ്. നീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകള്‍ ഇല്ല, എന്റെയും എന്റെ കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേര്‍ന്ന് എന്നെ ആശ്വസിപ്പിച്ച എല്ലാവരോടും എനിക്ക് നന്ദിയുണ്ട്.

    ഒരു അസുഖവും ഇല്ലാതെ സന്തോഷത്തോടെ യാത്ര പുറപ്പെട്ട എന്റെ മകള്‍ മരിക്കുവാന്‍ ഉണ്ടായ യഥാര്‍ത്ഥ കാരണം അറിയുവാന്‍ എന്റെ മനസ്സ് വെമ്പല്‍ കൊള്ളുകയാണ്. എന്റെ മകള്‍ മരിച്ചിട്ട് 3 മാസക്കാലം കഴിഞ്ഞിട്ടും മരണകാരണം എന്താണെന്ന് അറിയാന്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് കൂടി ഇതുവരെ ലഭിച്ചിട്ടില്ല എന്നത് എന്നെ വിഷമത്തില്‍ ആക്കുന്നു. എന്റെ മകളുടെ യഥാര്‍ത്ഥ മരണകാരണം അറിയുവാന്‍ ഞാന്‍ എവിടെയാണ് പോവേണ്ടതെന്ന് എനിക്ക് അറിയില്ല. സമൂഹ മാധ്യമങ്ങളിലൂടെ എങ്കിലും എനിക്കും കുടുംബത്തിനും നീതി ലഭിക്കുവാന്‍ എല്ലാ നല്ലവരായ സഹോദരങ്ങളും ശ്രമിക്കുമെന്ന വിശ്വാസത്തോടെ,

ഷിഹാബുദ്ദീന്‍

Full View


Tags:    

Similar News