ശ്രീറാം വെങ്കിട്ടരാമന്റെ മദ്യസല്‍ക്കാര പാര്‍ട്ടി പൊതുസ്ഥലത്ത് വച്ചോ സ്വകാര്യസ്ഥലത്ത് വച്ചോ ?

കേരളത്തില്‍ കഴിഞ്ഞദിവസം ഇറങ്ങിയ മൂന്ന് പത്രങ്ങള്‍ വായിച്ചപ്പോള്‍ ഒരു സംശയം. സംശയം ചെറുതാണ്. പക്ഷേ, അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. വിദേശപഠനം കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങിയെത്തി സര്‍വീസില്‍ കയറുന്നതിന് മുമ്പ് നടത്തിയ മദ്യസല്‍ക്കാര പാര്‍ട്ടിയിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ടതെന്ന കാര്യത്തില്‍ മാധ്യമറിപോര്‍ട്ടുകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമില്ല.

Update: 2019-08-04 20:19 GMT

ബാലഗോപാല്‍ ബി നായര്‍

ശ്രീറാം വെങ്കിട്ടരാമന്റെ മദ്യസല്‍ക്കാര പാര്‍ട്ടി പൊതുസ്ഥലത്ത് വച്ചോ സ്വകാര്യസ്ഥലത്ത് വച്ചോ ? പൊതുസ്ഥലത്ത് വച്ചാണെങ്കില്‍ ഇനി കുറേ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്.

കേരളത്തില്‍ കഴിഞ്ഞദിവസം ഇറങ്ങിയ മൂന്ന് പത്രങ്ങള്‍ വായിച്ചപ്പോള്‍ ഒരു സംശയം. സംശയം ചെറുതാണ്. പക്ഷേ, അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. വിദേശപഠനം കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങിയെത്തി സര്‍വീസില്‍ കയറുന്നതിന് മുമ്പ് നടത്തിയ മദ്യസല്‍ക്കാര പാര്‍ട്ടിയിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ടതെന്ന കാര്യത്തില്‍ മാധ്യമറിപോര്‍ട്ടുകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമില്ല. എന്നാല്‍, ഈ പാര്‍ട്ടി എവിടെയാണ് നടന്നതെന്നതിനെക്കുറിച്ച് മൂന്ന് ദിനപത്രങ്ങളിലുള്ള വാര്‍ത്ത ഇങ്ങനെ. കേരളത്തിലെ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന സിപിഎമ്മിന്റെ മുഖപത്രം ദേശാഭിമാനിയില്‍ 'ശ്രീറാമിനൊപ്പം കാറില്‍ കറങ്ങിയത് മോഡല്‍; തന്നെ വിളിച്ചുവരുത്തിയതെന്ന് മൊഴി' എന്ന തലക്കെട്ടില്‍ കണ്ട വാര്‍ത്തയില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെ. തലസ്ഥാനത്ത് കവടിയാറില്‍ ഐഎഎസ്സുകാരുടെ ക്ലബ്ബിലെ ആഘോഷത്തില്‍ മൂക്കറ്റം മദ്യപിച്ച ശ്രീറാമിനെ തിരികെ വിടാനായിരുന്നു വഫ എത്തിയത്. തന്നെ വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് വഫയുടെ മൊഴി. കവടിയാര്‍ വിവേകാനന്ദ പാര്‍ക്കിലെത്തിയ വഫയുടെ കാറില്‍ ശ്രീറാം കയറി.

മാതൃഭൂമി ദിനപത്രത്തില്‍ 'കാറോടിച്ചത് ശ്രീറാം; തന്നെ രാത്രി വിളിച്ചുവരുത്തിയതാണെന്ന് യുവതി' എന്ന തലക്കെട്ടോടെയുള്ള വാര്‍ത്തയില്‍ റിപോര്‍ട്ട് ഇങ്ങനെ. കവടിയാര്‍ എത്താനാണ് തന്നോട് ശ്രീറാം ആവശ്യപ്പെട്ടത്. അവിടെനിന്ന് വഴുതക്കാടുള്ള ഒരു ക്ലബ്ബില്‍ കാറുമായെത്തി. ശ്രീറാം നല്ലരീതിയില്‍ മദ്യപിച്ചശേഷമാണ് അവിടെനിന്നു മടങ്ങിയത്.

മലയാള മനോരമ ദിനപത്രത്തില്‍ 'പാര്‍ട്ടി ലഹരിയില്‍ ശ്രീറാം; അര്‍ധരാത്രി വഫ ഫിറോസിനെ വിളിച്ചുവരുത്തി' എന്ന തലക്കെട്ടോടെയുള്ള വാര്‍ത്തയില്‍ റിപോര്‍ട്ട് ഇങ്ങനെ. ഉപരിപഠനത്തിനുശേഷം തിരികെ സര്‍വീസില്‍ പ്രവേശിക്കുന്നതിനു മുന്നോടിയായി പാര്‍ട്ടി നടത്തിയ കവടിയാറിലെ ഫഌറ്റിലേക്ക് വഫ ഫിറോസിനെ ശ്രീറാം വെങ്കിട്ടരാമന്‍ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പോലിസ്. വഫ എത്തുമ്പോള്‍ കവടിയാറിലെ പാര്‍ക്ക് ബഞ്ചില്‍ ശ്രീറാം ബോധരഹിതനായി തലകുമ്പിട്ടിരിക്കുകയായിരുന്നു.

മനോരമ വാര്‍ത്തയില്‍ ഒരുഭാഗത്ത് ഇങ്ങനെയും പറയുന്നുണ്ട്. അര്‍ധരാത്രിയോടടുത്താണ് ശ്രീറാം വഫയെ കവടിയാറിലേക്കു വിളിച്ചുവരുത്തത്. ശ്രീറാം പറഞ്ഞ ഫഌറ്റിനു മുന്നിലെത്തി പലതവണ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് ശ്രീറാമിനെ തിരഞ്ഞ് വെള്ളയമ്പലം- കവടിയാര്‍ റോഡില്‍ വഫ രണ്ടുറൗണ്ട് കാറോടിച്ചു. മൂന്നാംതവണ എത്തിയപ്പോഴാണ് പാര്‍ക്കിലെ ബഞ്ചില്‍ കണ്ടെത്തിയത്.

ദേശാഭിമാനിയില്‍ ഐഎഎസ് ക്ലബ്, മാതൃഭൂമിയില്‍ വഴുതക്കാട്ടെ ക്ലബ്, മനോരമയില്‍ കവടിയാറിലെ ഫഌറ്റ്. മദ്യപാര്‍ട്ടി സല്‍ക്കാരം നടന്നതിനെക്കുറിച്ച് മൂന്ന് പത്രങ്ങള്‍ക്ക് മൂന്ന് സ്ഥലമാണ് വേദി. ഇതില്‍ വല്ല കാര്യവുമുണ്ടോ എന്ന് ചോദിച്ചാല്‍, നിയമപരമായി ചില ഘടകങ്ങള്‍ ഇതിലുണ്ട്. അത് വിശദീകരിക്കുന്നതിന് മുമ്പ് കേരള അബ്കാരി ആക്ടിലെ 15c എന്താണെന്ന് നോക്കാം.

Section 15C of the Abkari Act provides that no person shall consume liquor in any public place unless consumption of liquor in any such place is permitted under a licence granted by the Commissioner.

Public place's means any street, Court, Police Station or other public office or any club or any place of public amusement or resort or on board any passenger boat or vessel or any public passenger vehicle, or a dining or refreshment room in a restaurant, hotel, rest house,t ravellers bungalow or tourists bungalow where different individuals or groups of persons consume food, but shall not include any private residential room.

ദേശാഭിമാനി പറയുന്നതുപോലെ കവടിയാറിലെ ഐഎഎസ്സുകാരുടെ ക്ലബ്ബില്‍ വച്ചാണ് മദ്യസല്‍ക്കാര പാര്‍ട്ടി നടത്തിയതെങ്കില്‍ എക്‌സൈസ് കമ്മീഷണറുടെ അനുമതി (പെര്‍മിറ്റ്) മുന്‍കൂര്‍ നേടിയിട്ടില്ലെങ്കില്‍ അത് Section 15c പ്രകാരം കുറ്റകരമാണ്. കവടിയാറിലെ ഓഫിസേഴ്‌സ് ക്ലബ്ബിന് മദ്യലൈസന്‍സില്ലെന്നാണ് എന്റെ അറിവ്.

പാര്‍ട്ടി എന്ന് പറയുമ്പോള്‍, ശ്രീറാം വെങ്കിട്ടരാമന്‍ മാത്രം ഇരുന്നുള്ള മദ്യസേവ ആയിരിക്കില്ല. കുറെ സുഹൃത്തുക്കള്‍ ഒക്കെ കാണണം. അതായത് മറ്റ് ഐ എഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ ഒക്കെ കണ്ടേക്കാം. എക്‌സൈസ് കമ്മീഷണറുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് കവടിയാറിലെ ക്ലബ്ബില്‍ ഇവരൊക്കെ പാര്‍ട്ടി നടത്തിയതെങ്കില്‍ പങ്കെടുത്തവര്‍ക്കെതിരേ എല്ലാം കേസെടുക്കാവുന്നതാണ്. നിയമം നടപ്പിലാക്കേണ്ടവരാണ് ഇവിടെ രാജ്ഭവന് തൊട്ടടുത്ത് ഇങ്ങനെ കൂട്ട നിയമലംഘനം നടത്തിയത്.

ദേശാഭിമാനിയിലെ 'ഐഎഎസുകാരുടെ ക്ലബ്' മനോരമയില്‍ 'കവടിയാറിലെ ഫഌറ്റ്' ആയി മാറിയത് ഇതുകൊണ്ടാണ് സംശയത്തിന് വഴിവയ്ക്കുന്നത്. മനോരമ ലേഖകന്‍ ശരിയാണ്. പക്ഷേ, മനോരമയില്‍ വാര്‍ത്ത കൈമാറിയ ഉദ്യോഗസ്ഥന്‍ സമര്‍ഥമായി എല്ലാം മുന്നില്‍കണ്ടു. അബ്കാരി ആക്ടിലെ സെക്ഷന്‍ 15 c പ്രകാരമുള്ള കേസില്‍ പെടാതെ പലരെയും പോലിസ് രക്ഷിച്ചെന്ന് വേണം കരുതാന്‍. 'കവടിയാറിലെ ഫഌറ്റ്' ഒരു സ്വകാര്യസ്ഥലമാണ്. അതുകൊണ്ട് അവിടെ Section 15c ബാധകമാവില്ലെന്നാണ് എന്റെ അറിവ്.

കാര്യങ്ങള്‍ ഒക്കെ നല്ലതുപോലെ ധാരണയുള്ള പോലിസ് ഉദ്യോഗസ്ഥര്‍ രഹസ്യമൊഴി നല്‍കുന്നതിന് മുമ്പ് വഫ ഫിറോസിനെ നല്ലതുപോലെ ബ്രീഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ്. അതുകൊണ്ടാണ് പാര്‍ക്കും, പാര്‍ക്കിന് ചുറ്റുമുള്ള റൗണ്ട് അടിയുമൊക്കെ വഫയുടെ മൊഴിയിലുണ്ടെന്ന മനോരമ വാര്‍ത്തയുടെ ഈ പാരഗ്രാഫ് പ്രധാനപ്പെട്ടതാവുന്നത്.

'അര്‍ധരാത്രിയോടടുത്താണ് ശ്രീറാം വഫയെ കവടിയാറിലേക്കു വിളിച്ചുവരുത്തത്. ശ്രീറാം പറഞ്ഞ ഫഌറ്റിനു മുന്നിലെത്തി പലതവണ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടര്‍ന്ന് ശ്രീറാമിനെ തിരഞ്ഞ് വെള്ളയമ്പലം- കവടിയാര്‍ റോഡില്‍ വഫ രണ്ടുറൗണ്ട് കാറോടിച്ചു. മൂന്നാംതവണ എത്തിയപ്പോഴാണ് പാര്‍ക്കിലെ ബഞ്ചില്‍ കണ്ടെത്തിയത്'

കവടിയാര്‍ മേഖലയിലെ എല്ലാ സിസി ടിവികളും വെള്ളിയാഴ്ച രാത്രി മുതല്‍ തിങ്കളാഴ്ച രാവിലെ മുതല്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ കാരണങ്ങളില്‍ ഒന്ന് ഓഫിസേഴ്‌സ് ക്ലബ്ബിലെ മദ്യസല്‍ക്കാര പാര്‍ട്ടിയാവാനായിരിക്കും കാരണം. അല്ലെങ്കിലും അബ്കാരി ആക്ടിലെ Section 15C ഒക്കെ പാവപ്പെട്ടവര്‍ക്ക് മാത്രം അല്ലേ ബാധകം? 

Tags:    

Similar News