ആറ് ജില്ലകളില്‍ പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ് പുനസംഘടനയില്‍ കോണ്‍ഗ്രസിനെതിരേ സമസ്ത നേതാവ്

Update: 2023-06-08 09:53 GMT

കോഴിക്കോട്: കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനസംഘടനയില്‍ കോണ്‍ഗ്രസ് മുസ് ലിംകളെ പൂര്‍ണമായി അവഗണിച്ചെന്ന് സമസ്ത യുവജന വിഭാഗം നേതാവ് സത്താര്‍ പന്തല്ലൂര്‍. ജാതിമത, ഗ്രൂപ്പ്, പ്രാദേശിക സമവാക്യങ്ങള്‍ പാലിച്ചാണ് തങ്ങള്‍ പുന:സംഘടനകള്‍ നടത്തുന്നത് എന്ന് പരസ്യമായി സമ്മതിക്കാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ഇത്തവണ ബ്ലോക്ക് പുന:സംഘടിപ്പിച്ചപ്പോള്‍ കാസര്‍കോഡ്, വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പേരിനു പോലും ഒരു മുസ് ലിമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. കൊണ്ടറിഞ്ഞാലും ചിലര്‍ പഠിക്കില്ലെങ്കില്‍ പിന്നെ ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

സത്താര്‍ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നീണ്ട ഇടവേളയ്ക്കു ശേഷം താഴെതട്ടില്‍ കോണ്‍ഗ്രസ് ഒരു പുന: സംഘടന പൂര്‍ത്തിയാക്കി. 140 അസംബ്ലി മണ്ഡലങ്ങളില്‍ 280 ബ്ലോക്ക് പ്രസിഡണ്ടുമാരെ നിശ്ചയിച്ചു. ജാതിമത, ഗ്രൂപ്പ്, പ്രാദേശിക സമവാക്യങ്ങള്‍ പാലിച്ചാണ് തങ്ങള്‍ പുന:സംഘടനകള്‍ നടത്തുന്നത് എന്ന് പരസ്യമായി സമ്മതിക്കാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇത്തവണ ബ്ലോക്ക് പുന:സംഘടിപ്പിച്ചപ്പോള്‍ കാസര്‍കോഡ്, വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പേരിനു പോലും ഒരു മുസ് ലിമില്ല. മലപ്പുറത്ത് ഡിസിസി പ്രസിഡന്റിനെ വെക്കുന്നത് പോലെയുള്ള ധൈര്യമൊന്നും കോട്ടയത്തും പത്തനംതിട്ടയിലും ഒരു ബ്ലോക്ക് പ്രസിഡന്റിനെ വെക്കാന്‍ പോലും കോണ്‍ഗ്രസ് കാട്ടാതിരിക്കുന്നത് മനസ്സിലാവും. പക്ഷേ, 37 ശതമാനം മുസ് ലിം ജനസംഖ്യയുള്ള കാസര്‍കോട്ടും 32 ശതമാനം മുസ് ലിംകളുള്ള വയനാട്ടിലും കോണ്‍ഗ്രസ് ഇത് ചെയ്യുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചുവോ എന്നു സംശയിക്കേണ്ടി വരും. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ കര്‍ണാടകയിലടക്കം മുസ് ലിംകള്‍ക്ക് രണ്ട് ചോയ്‌സില്ല. എന്നാല്‍ കേരളത്തില്‍ മലബാറിനെ മാത്രമെടുത്താല്‍ കണ്ണൂരിലും വയനാട്ടിലും രണ്ടു വീതവും മലപ്പുറത്തും പാലക്കാടും ഓരോന്നിലും കോണ്‍ഗ്രസിന്റെ നിയമസഭ വിഹിതം ഒതുങ്ങുന്നു. ഇതിലെ രാഷ്ട്രീയ സന്ദേശത്തിനു മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം കണ്ണടയ്ക്കുന്നതിന്റെ കൂടി ഫലമാണ് തുടര്‍ഭരണം. വയനാട് രാഹുല്‍ ഗാന്ധിയുടെ മണ്ഡല ആസ്ഥാനമാണ് എന്നുപോലും പുനസംഘടനയില്‍ നേതൃത്വം ഓര്‍ത്തില്ല. കൊണ്ടറിഞ്ഞാലും ചിലര്‍ പഠിക്കില്ലെങ്കില്‍ പിന്നെ ഒന്നും ചെയ്യാനില്ല.


Full View

Tags:    

Similar News